കേരള ബ്രാഹ്മണസഭ വനിതാ മതിൽ പരിപാടിയിൽ നിന്ന് പിന്മാറി
നവോത്ഥാന മൂല്യങ്ങളുടെ പേരിൽ ഉണ്ടാക്കിയ കമ്മിറ്റിയിൽ തുടരാനാവില്ലെന്ന് ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ.
പാലക്കാട്: വനിത മതിൽ പരിപാടിയിൽ നിന്ന് കേരള ബ്രാഹ്മണസഭ പിന്മാറി. കമ്മിറ്റിയിൽ തുടരാനാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ പറഞ്ഞു. ക്ഷേത്രാചാരങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സഹകരിക്കേണ്ട എന്നാണ് സംഘടന തീരുമാനമെന്നാണ് പിന്മാറ്റത്തിലെ വിശദീകരണം.
തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായി കരിമ്പുഴ രാമൻ അറിയിച്ചു.മുഖ്യമന്ത്രി വിളിച്ച് ചേർത്ത സാമുദായിക സംഘടനകളുടെ യോഗത്തിൽ കരിമ്പുഴ രാമൻ പങ്കെടുത്തിരുന്നു. നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോദ്ധാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവർഷ ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
'കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുത്' എന്നാണ് വനിതാ മതിൽ പരിപാടിയുടെ മുദ്രാവാക്യം. നവോദ്ധാന മൂല്യങ്ങൾ പിന്തുടരുന്ന സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനമായത്.