സംസ്ഥാന ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; നയപ്രഖ്യാപനം ഒമ്പത് മണിക്ക്
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ഊന്നൽ നവകേരള നിര്‍മ്മാണമായിരിക്കും. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയും. 31നാണ് സംസ്ഥാന ബജറ്റ് അവതരണം.
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ഊന്നൽ നവകേരള നിര്‍മ്മാണമായിരിക്കും. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയും. 31നാണ് സംസ്ഥാന ബജറ്റ് അവതരണം. നയപ്രഖ്യാപനമേലുളള നന്ദിപ്രമേയചര്‍ച്ചക്കും ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചക്കുമായി മൂന്ന് ദിവസം വീതം നീക്കിവച്ചിട്ടുണ്ട്. ഒമ്പത് ദിവസം നീണ്ട് സഭാസമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും.
സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യവികസനം, ക്രമസമാധാനം തുടങ്ങി സമസ്ഥ മേഖലകളുടെയും കുതിപ്പിനുളള നയപരിപാടികളായിരുന്നു കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ പി.സദാശിവം അവതരിപ്പിച്ചത്. എന്നാല്‍, ഒരു വര്‍ഷത്തിനിപ്പുറം യാഥാര്‍ത്ഥ്യമായ പദ്ധതികളുടെ പട്ടിക തീര്‍ത്തും ശുഷ്കം. നവകേരള മിഷനുകളില്‍ ആരോഗ്യ മേഖലയില്‍ ആര്‍ദ്രവും വിദ്യാഭ്യാസ സംരക്ഷണ മിഷനും മുന്നേറിയപ്പോള്‍ ഭവന രഹിതരുടെ കണ്ണീരൊപ്പാനായി അവതരിപ്പിച്ച ലൈഫ് മിഷന്‍ പാതിവഴിയിലായി.
നിര്‍മാണം മുടങ്ങിയ വീടുകളുടെ പൂര്‍ത്തീകരണം ഒരു പരിധിവരെയായെങ്കിലും മറ്റു രണ്ടു സ്കീമുകളിലും ലക്ഷങ്ങള്‍ കാത്തിരിപ്പ് തുടരുകയാണ്. പൊലീസ് സേനയിലെ വനിതാ അംഗങ്ങളുടെ എണ്ണം 25 ശതമാനമാക്കും, എല്ലാ വില്ലേജുകളിലും പോക്കുവരവ് നൂറ്ശതമാനം ഓണ്‍ലൈന്‍ ആക്കും. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലെ തീര്‍പ്പാക്കാത്ത കേസുകള്‍ തീര്‍പ്പാക്കും തുടങ്ങിയവ പ്രഖ്യാപനത്തിലൊതുങ്ങി. ഓഖി ദുരന്തത്തിന്‍റ പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാനുളള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിനാണ് പ്രളയകാലത്ത് ഏറ്റവുമധികം പരിഹാസം നേരിട്ടത്. ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാന്‍ ഇനിയും നടപടിയായിട്ടില്ല. കഴിഞ്ഞ തവണ നോട്ടു നിരോധനത്തിനും ജിഎസ്ടിക്കുമായിരുന്നു പഴിയെങ്കില്‍ ഇക്കുറി പ്രളയത്തെ ചാരി പ്രതിരോധം സൃഷ്ടിക്കാനാകും ശ്രമം.
കഴിഞ്ഞ വര്‍ഷത്തെ പ്രസംഗത്തില്‍ കേന്ദ്ര വിരുദ്ധ ഭാഗങ്ങള്‍ ഒഴിവാക്കി വാര്‍ത്ത സൃഷ്ടിച്ച ഗവര്‍ണര്‍ പി.സദാശിവം ശബരിമല വിഷയമടക്കം സജീവമായി നില്‍ക്കെ ഇക്കുറിയും വേറിട്ട നിലപാടെടുക്കുമോ എന്നതും ശ്രദ്ധേയം.