പ്രളയദുരന്തം; പ്രത്യേക പാക്കേജ് അടക്കമുള്ള ആവശ്യങ്ങളുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും
ലോകബാങ്ക് എഡിബി സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 25,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടും. മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിന് കേന്ദ്രം ഇതുവരെ 600 കോടിയുടെ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്
ദില്ലി: മഹാപ്രളയം വിതച്ച ദുരന്തത്തില്‍ നിന്നുള്ള കേരളത്തിന്‍റെ അതിജീവനത്തിന് സഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വൈകീട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച്ച. പ്രളയ കെടുതിയിൽ നിന്ന് കരകയറാന്‍ പ്രത്യേക പാക്കേജ് അടക്കമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ട് വയ്ക്കും.
ലോകബാങ്ക് എഡിബി സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 25,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടും. മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിന് കേന്ദ്രം ഇതുവരെ 600 കോടിയുടെ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ളവര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കേരളത്തിന് വേണ്ട സഹായം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്ന പ്രതീക്ഷയിലാണ് ഏവരും.