തിരുവനന്തപുരം: കേരള കോൺഗ്രസ് എം യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. കെ എം മാണിയോ പ്രതിനിധികളോ ഇന്നത്തെ യോഗത്തിനെത്തിയില്ല. ബാര്‍ കോ‍ഴക്കേസുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് ബഹിഷ്കരണം എന്നാണ് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിക്കാനും കെ.എം.മാണി കൂട്ടാക്കിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കെ എം മാണി പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. ജെഡിയുവുമായും കേരള കോണ്‍ഗ്രസ് എമ്മുമായും കോൺഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും പിപി തങ്കച്ചൻ പറഞ്ഞു. നേമത്തെ തോല്‍വി അടക്കമുള്ള കാര്യങ്ങളില്‍ ജെഡിയുവും യുഡിഎഫില്‍ ആശങ്കയറിയിച്ചിരുന്നു.

നാലിന് വീണ്ടും യുഡിഎഫ് യോഗം ചേരും. കെ എം മാണിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് നാലിന് യുഡിഎഫ് യോഗം ചേരുന്നത്. ഇതിന് മുമ്പ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നാല്‍ മാത്രമെ നാലിലെ യോഗത്തില്‍ കെഎം മാണി പങ്കെടുക്കുമോ എന്നകാര്യം പറയാനാവു. ആറിന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഒരു യോഗം ചരല്‍കുന്നില്‍ ചേരുന്നുണ്ട്.