Asianet News MalayalamAsianet News Malayalam

5 വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി

Kerala DGPs report over UAPA cases
Author
Thiruvananthapuram, First Published Apr 17, 2017, 10:08 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്ത 42 കേസുകളിൽ യുഎപിഎ നിലനിൽക്കില്ലെന്ന് കണ്ടെത്തൽ. ഡിജിപി അധ്യക്ഷനായ സമിതിയുടെ പരിശോധനയിലാണ് ചില ഉദ്യോഗസ്ഥർ യുഎപിഎ ചുമത്തിയതിൽ ജാഗ്രത കാട്ടിയില്ലെന്ന് വ്യക്തമായത്. 42 കേസുകളിൽ യുഎപിഎ ഒഴിവാക്കാനായി ​കോടതികളിൽ റിപ്പോർട്ട് നൽകും.

തീവ്രവാദ പ്രവർത്തനങ്ങള്‍ തടയാനുള്ള യുഎപിഎ നിയമം പൊലീസ് ദുരുപയോഗം  ചെയ്യുന്നുവെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് രജിസ്റ്റർ ചെയ്ത കേസുകള്‍ പുന:പരിശോധിച്ചത്. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത 162 കേസുകളാണ് ഡിജിപി അധ്യക്ഷനായ സമിതി പരിശോധിച്ചത്. ഇതിൽ 42 കേസുകളിൽ യുഎപിഎ നിലനിൽക്കില്ലെന്ന് സമിതിയുടെ കണ്ടത്തൽ.

മാവോയിസ്റ്റു ഭീഷണിയുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ഏറ്റവും കൂടുതൽ കേസുകള്‍. 2012 മുതൽ രജിസ്റ്റർ ചെയ്ത അന്വേഷണം നടക്കുന്ന കേസുകളാണ് പരിശോധിച്ചത്. മാവോയിസ്റ്റുകള്‍ സഹായം നൽകിയതിനും തെരെഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്റർ പതിച്ചതിനുമൊക്ക രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളാണ് പകുതിലധികവും. ഈ കേസുകളിൽ അറസ്റ്റ് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങള്‍ നൽകാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാരോട് നി‍ർദ്ദേശിച്ചിട്ടുണ്ട്.

സർക്കാരിനെതിര വിമ‍ർശനം ഉന്നയിക്കുന്ന പൊതുപ്രവർത്തകരെ യുഎപിഎ ചുമത്തുവെന്ന ആക്ഷേപം ശക്തമായപ്പോഴാണ് പുനപരിശോധിയ്ക്ക് സർക്കാർ നിര്‍ബന്ധിതാരായത്. ഇതിനുശേഷമാണ് യുഎപിഎ ചുമത്തുമ്പോള്‍ ഉന്നത പൊലീസുദ്യോഗസ്ഥരുടെ അനുമതിവേണമെന്ന നിബന്ധനയും ഡിജിപി പുറത്തിറക്കിയത്.യുഎപിഎ ഒഴിവക്കാനായി പൊലീസ് സമർപ്പിക്കുന്ന റിപ്പോർട്ടുകള്‍ കോടതികള്‍ സ്വീകച്ചാൽ മാത്രമേ നടപടിക്രമങ്ങള്‍ പൂർത്തിയാവകയുള്ളൂ.

 

Follow Us:
Download App:
  • android
  • ios