ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച ആദ്യ കേസാണിത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. 51 പേർ മല കയറാൻ എത്തിയെന്ന് സർക്കാർ കോടതിയെ അറിയിക്കുകയാണ് ഇതുവഴി.
ദില്ലി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസർക്കാരിനോട് നിർദേശിച്ചു. മതിയായ സുരക്ഷ ഇപ്പോൾത്തന്നെ നൽകുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സർക്കാരിനോട് നിർദേശിച്ച കോടതി ഹർജി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.
ആവശ്യപ്പെട്ട 51 യുവതികൾക്ക് സുരക്ഷ നൽകിയിട്ടുണ്ടെന്ന് കോടതിയെ സർക്കാർ അറിയിച്ചു. അതിന്റെ പട്ടികയും സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ഈ പട്ടികയിൽ യുവതികളുടെ പേരും മേൽവിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്. ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മൂന്ന് പേരടങ്ങിയ നിരീക്ഷകസമിതിയെ കേരളാ ഹൈക്കോടതി നിയോഗിച്ചിട്ടുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകനായ വിജയ് ഹൻസരിയയാണ് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായത്.
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് ബിന്ദുവും കനകദുർഗയും സുപ്രീംകോടതിയെ സമീപിച്ചത്. പ്രസിദ്ധ അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗാണ് ബിന്ദുവിനും കനകദുർഗയ്ക്കും വേണ്ടി ഇന്ന് ഹാജരായത്. പൌരൻമാരുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസർക്കാരാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, അത് ഉറപ്പാക്കണമെന്ന് സംസ്ഥാനസർക്കാരിന് നിർദേശവും നൽകി. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച ആദ്യ ഹർജിയാണിത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.
എന്നാൽ ഈ ഹർജിയെ 22-ന് ശേഷം വാദം കേൾക്കാനിരിക്കുന്ന പുനഃപരിശോധനാഹർജികളുമായി ചേർക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
