സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചത് നിയമവിരുദ്ധമാണെന്നും അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യത ലംഘനമാണ്, രാഷ്ട്രീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങൾ ഉപയോഗിച്ചു എന്നീങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ അടക്കമുള്ളവരാണ് ഹർജിക്കാർ. കോടതി നാളെ ഹർജി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ എതിർകക്ഷിയാക്കിയാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ശമ്പള വിതരണത്തിന് നൽകിയ ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങളാണ് ദുരുപയോഗം ചെയ്തതെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന വിമർശനമാണ് നിലവില്‍ ഉയരുന്നത്. സ്പാർക്കിലേക്ക് നല്‍കിയ വിവരങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത് എന്നാണ് ജീവനക്കാർ പറയുന്നത്. ഫോണ്‍ നമ്പർ, ഈമെയില്‍ ഐഡി, വ്യക്തിഗത വിവരങ്ങൾ എന്നിവ നല്‍കുന്നത് സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള ഔദ്യോഗിക ആവശ്യത്തിനുവേണ്ടിയാണ്. 5 ലക്ഷത്തിലധികം ജീവനക്കാരാണ് സ്പാർക്കിലേക്ക് വിവരങ്ങൾ നല്‍കിയത്. ഈ കോണ്‍ട്ക്റ്റ് പോയന്‍റുകളിലേക്കാണ് മുഖ്യമന്ത്രിയുടെ ശബ്ദസന്ദേശം വന്നത്.
സംസ്ഥാന സർക്കാരിന്‍റെ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശബ്ദ സന്ദേശം എത്തുകയായിരുന്നു. സർക്കാർ എത്രമാത്രം ജീവനക്കാർക്കുവേണ്ടി പ്രവർത്തിച്ചുവെന്നും വരുന്ന ആളുകൾ എങ്ങനെയാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു ആ സന്ദേശം. എങ്ങനെയാണ് ഈ രീതിയില്‍ ജീവനക്കാരുടെ ഫോണ്‍ നമ്പറുകളും വിവരങ്ങളും ഉപയോഗിക്കപ്പെട്ടത് എന്നുള്ളത് നിലവില്‍ വലിയ ചർച്ചയായിരിക്കുകയാണ്. ഡാറ്റാ സ്വകാര്യത ലംഘനം നടന്നിട്ടുണ്ടെന്നാണ് ചില ജീവനക്കാര്‍ ആരോപിക്കുന്നത്. പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹർജി എത്തുന്നത്.



