Asianet News MalayalamAsianet News Malayalam

വിവാഹത്തിന് ഗാനമേളയും ഡാന്‍സും; കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്ക്

പാലക്കാട് തൃത്താല ആലൂര്‍ സ്വദേശി ഡാനീഷ് റിയാസാണ് ഫേസ്ബുക്കിലൂടെ ഇതിനെതിരെ കേരള മുഖ്യമന്ത്രിക്കും, തൃത്താല എംഎല്‍എ വിടി ബലറാമിനും തുറന്നകത്ത് എഴുതിയത്

Kerala Mosque urges community boycott family over marriage function
Author
Kerala, First Published Feb 12, 2019, 8:42 AM IST

തൃ‍ത്താല: വിവാഹ സല്‍ക്കാര ചടങ്ങില്‍ ഗാനമേളയും,അംഗറിംങ്ങും ഏര്‍പ്പെടുത്തിയതിന് കുടുംബത്തിന് പള്ളി മഹല്ല് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ആരോപണം. പാലക്കാട് തൃത്താല ആലൂര്‍ സ്വദേശി ഡാനീഷ് റിയാസാണ് ഫേസ്ബുക്കിലൂടെ ഇതിനെതിരെ കേരള മുഖ്യമന്ത്രിക്കും, തൃത്താല എംഎല്‍എ വിടി ബലറാമിനും തുറന്നകത്ത് എഴുതിയത്. കഴിഞ്ഞ ഡിസംബര്‍ 28നാണ് ഡാനീഷിന്‍റെ സഹോദരന്‍റെ വിവാഹം  മലപ്പുറം ജില്ലയിലെ എടപ്പാൾ വിവ പാലസില്‍ നടന്നത്.

അന്ന് ആ ചടങ്ങില്‍ വേദിയിൽ വന്ന സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുത്തു, കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചു,  ഓർക്കസ്ട്ര ഉപയോഗിച്ചു, സ്ത്രീകൾ / പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചു എന്നീ കാര്യങ്ങള്‍ കാണിച്ച് കഴിഞ്ഞ 45 ദിവസമായി തന്‍റെ കുടുംബവുമായി മഹല്ല് കമ്മിറ്റി നിസഹരണം നടത്തുന്നത് എന്നാണ് ഡാനീഷ് പറയുന്നത്.

ഔദ്യോഗികമായി തന്‍റെ സഹോദരനെ വിളിച്ച് മഹല്ല് കമ്മിറ്റി വിശദീകരണം ചോദിച്ചെന്നും, ഇതില്‍ തൃപ്തിയാകാതെ നടപടി എടുക്കുകയാണെന്നും ഡാനീഷ് പറയുന്നു. ഇതേ സമയം ഈ പ്രദേശത്തെ മഹല്ല് കമ്മിറ്റി വിവാഹത്തില്‍ ഇത്തരം ആഘോഷണങ്ങള്‍ നടത്താന്‍ സമ്മതിക്കാറില്ലെന്നും ഡാനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. നേരത്തെ രണ്ട് വര്‍ഷം മുന്‍പ് തന്‍റെ വിവാഹത്തിന് ഇത്തരത്തില്‍ ഗാനമേളയും മറ്റും നിര്‍ത്തിവയ്ക്കുന്ന നിലപാട് മഹല്ലിലെ ചിലര്‍ സ്വീകരിച്ചെന്ന് ഡാനീഷ് പറയുന്നു.

ഇതേ സമയം അടുത്ത മഹല്ലുകളില്‍ ഇത്തരം വിലക്ക് ഇല്ലെന്നും ഡാനീഷ് പറയുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ച തന്നോട് വേണമെങ്കില്‍ അടുത്ത മഹല്ലുകളില്‍ പോയി ചേര്‍ന്നോ എന്നും, ശരീയത്ത് നിയമപ്രകാരം ഇവിടെ ഇങ്ങനെയാണെന്നാണ് മഹല്ല് അധികൃതര്‍ പറഞ്ഞതെന്നും ഡാനീഷ് ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എൽ.എ ബൽറാമിന്റെയും അറിവിലേക്കായി...

"ഇന്നത്തേക്ക് 45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലിൽ നിന്നും പുറത്താക്കിയിട്ട്. നാല് കാരണങ്ങളാണ് മഹല്ല് കമ്മറ്റി പറഞ്ഞത്.

1 : കഴിഞ്ഞ ഡിസംബർ 28 - ന് നടന്ന എന്റെ സഹോദരന്റെ കല്ല്യാണ റിസപ്‌ഷൻ ദിവസം വേദിയിൽ വന്ന സ്ത്രീകൾ സ്റ്റേജിൽ കയറിയതും ഫോട്ടോയെടുത്തതും.

2 : ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചത്.

3 : സ്റ്റേജിന് താഴെ രണ്ട് പീസ് ഓർക്കസ്ട്ര ഉപയോഗിച്ചത്. (ഒരു റിഥം പാഡും, ഒരു പിയാനോയും)

4 : സ്ത്രീകൾ / പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചത്.

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ വീട് നിൽക്കുന്ന ആലൂർ മഹല്ലിൽ നിന്നും 13 കിലോമീറ്റർ മാറി, യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാൾ വിവ പാലസിലാണ് പ്രസ്‌തുത വിവാഹ റിസപ്ക്ഷൻ നടന്നത്. നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടർന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ട്.

"എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീർവദിക്കാൻ സ്റ്റേജിൽ കയറുന്ന സ്ത്രീകളെ തടയാൻ എനിക്ക് കഴിഞ്ഞില്ല. അവർ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങൾ പാട്ടിനനുസരിച്ച് അവർക്കറിയാകുന്ന രൂപത്തിൽ കളിച്ചപ്പോൾ അവരുടെ സന്തോഷം കണ്ടപ്പോൾ തടയാൻ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാർക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്‌തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്.

ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയിൽ 'ഡാനിഷ് റിയാസ്' എന്ന എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാർഗ്ഗ നിർദേശങ്ങളെയും ഞാൻ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നു.

ആയതുകൊണ്ട്, എന്റെ കുടുംബാംഗങ്ങളുടെ വിഷമതകൾ മനസിലാക്കി എന്റെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വപ്പെട്ടവർ ഈ വിഷയത്തിൽ എന്റെ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു..!

Follow Us:
Download App:
  • android
  • ios