ഭാര്യയെ വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് ഓർത്തഡോക്സ് സഭാനേതൃത്വത്തിന് കൊടുത്ത പരാതി ഒതുക്കിത്തീർക്കാൻ ശ്രമം
നിരണം: ഭാര്യയെ വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് ഓർത്തഡോക്സ് സഭാനേതൃത്വത്തിന് കൊടുത്ത പരാതി ഒതുക്കിത്തീർക്കാൻ ശ്രമം. പണമടക്കം പ്രലോഭനങ്ങളുണ്ടെന്ന് തിരുവല്ല മല്ലപ്പള്ളി സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ സ്വഭാവ ദൂഷ്യത്തിന് സഭയിലെ അഞ്ച് വൈദികരെ താല്‍കാലികമായി ചുമതലകളിൽ നിന്ന് നീക്കി.
കുന്പസാരരഹസ്യം മുതലാക്കി ഭാര്യയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ നടപടി . യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും തുമ്പമണ്‍, ദില്ലി ഭദ്രാസനത്തിലെ ഒരോ വൈദികരെയും താല്ക്കാലികമായി ചുമതലകളിൽ നിന്ന്.
പരാതി കിട്ടിയതായി നിരണം ഭദ്രാസനാധിപനും ശരിവച്ചു. അതേസമയം സഭാ നേതൃത്വത്തിന് പരാതി നൽകിയതിന് ശേഷം പല തലങ്ങളിൽ ഒത്തുതീർപ്പിന് സമ്മർദമുണ്ടായെന്ന് യുവാവ് പറയുന്നു. ഉന്നത ഇടപെടലും മാനഹാനിയും ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നത്. വൈദികർക്കെതിരെ വ്യക്തമായ തെളിവുകൾ കൈവശമുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഓർത്തഡോക്സ് സഭ പ്രത്യേകം കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വൈദികർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്നും സഭ നേതൃത്വം വ്യക്തമാക്കി.
