രാഷ്ട്രപതിയുടെ പൊലീസ് മെഡൽപട്ടികയിൽ കേരളമില്ല
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡൽപട്ടികയിൽ കേരളമില്ല. മെഡൽ നഷ്ടമായതിനെ ചൊല്ലി ആഭ്യന്തരവകുപ്പിലും സേനയിലും തർക്കം രൂക്ഷമാവുകയാണ്. സംസ്ഥാനത്തിന്റെ ശുപാർശ ലഭിച്ചില്ലെന്നാണ് കേന്ദ്രം പറയുന്നത്. അതേ സമയം കേന്ദ്രസർക്കാരിന് ഡിസംബർ 30ന് ശുപാർശ അയച്ചതിന് തെളിവുണ്ടെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
രാഷ്ടപതിയുടെ പൊലീസ് മെഡിലിന് 30 പേരുടെ പട്ടികയാണ് നവംബർ മാസത്തിൽ പൊലീസ് ആസ്ഥനത്തു നിന്നും ആഭ്യന്തരവകുപ്പിന് നൽകിയത്. ഈ പട്ടിക ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സൂക്ഷപരിശോധന നടത്തി കേന്ദ്രത്തിനു കൈമാറുകയാണ് ചെയ്യുന്നത്. പക്ഷെ ഈ വർഷം സംസഥാനത്തിന്‍റെ ശുപാർശ ലഭിക്കാത്തിനാൽ വിശിഷ്ട സേവാമെഡൽ, സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ഉള്‍പ്പെടെ രാഷ്ട്രപതിയുടെ സേനാമെഡലുകള്‍ കേരള പൊലീസിന് ലഭിച്ചില്ല. സംസ്ഥാനം ഡിസംബർ 30ന് 23 പേരുകള്‍ കേന്ദ്രത്തിന് ഓണ്‍ ലൈൻ വഴി കൈമാറിയിട്ടുണ്ടെന്നും ഇതിന് രേഖകള്‍ ഉണ്ടെന്നുമാണ് സംസ്ഥാനത്തിന്‍റെ നിലപാട്.
ഡസബർ 27ന് സൂഷ്മപരിശോധനാ സമിതി ചേരുകയും 30ന് ശുപാർശ നൽകാനുള്ള പേരുകള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നതായി ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. ഡിസംബർ 30 ന് 6 നും 6.30ക്കും ഇടയിൽ ശുപാർശകള്‍ ഓണ്‍ലൈനായി സമർപ്പിച്ചിട്ടുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പ് നൽകുന്ന പാസ്‍വേർഡ് ഉപയോഗിച്ചാണ് ശുപാർശകള്‍ നൽകേണ്ടത്. എന്നാൽ ജനുവരി 3ന് ശുപാർശകള്‍ ലഭിച്ചില്ലെന്ന കാര്യം കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. ഓണ്‍ ലൈനിൽ അപേക്ഷകള്‍ സമർപ്പിച്ച കാര്യം കേന്ദ്രത്തെ വീണ്ടും അറിയിച്ചപ്പോള്‍ സമയപരിധി കഴിഞ്ഞുവെന്നായിരുന്നു കേന്ദ്രനിലപാടെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. രാജ്യത്തെ ഏറ്റവും നല്ല പൊലീസ് സേനയെന്ന പേരെടുത്ത കേരള പൊലീസിന് രാഷ്ട്പതിയുടെ മെഡലുകള്‍ നഷ്ടമായത് സേനാംവിഭാഗങ്ങള്‍ക്കിടയിൽ കടുത്ത അതൃപതിക്കിടയാക്കിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനം അന്വേഷണം ആവശ്യപ്പെടാനും സാധ്യതയുണ്ട്.