പ്രളയ കേരളത്തിന്റെ അതിജീവനം പ്രമേയമായി കലോത്സവ ഗാനം
30 കലോൽസവ വേദികളെ പ്രതിനിധീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പേരാണ് ഗാനം അവതരിപ്പിക്കുന്നത്. ഈ ജീവിതം തന്നെ പ്രളയത്തെ അതിജീവിച്ചതാണെന്ന് ഇവർ ലോകത്തോട് പറയുന്നു.
ആലപ്പുഴ: സ്കൂൾ കലോൽസവത്തിന്റെ അവതരണ ഗാനം അണിയറയിൽ ഒരുങ്ങുകയാണ്. പ്രളയക്കെടുതിയെ അതിജീവിച്ച കേരളമാണ് ഇത്തവണത്തെ അവതരണ ഗാനത്തിന്റെ പ്രമേയം. കലോൽസവത്തിന്റെ അവതരണ ഗാനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കുട്ടികൾ.
30 കലോൽസവ വേദികളെ പ്രതിനിധീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പേരാണ് ഗാനം അവതരിപ്പിക്കുന്നത്. ഈ ജീവിതം തന്നെ പ്രളയത്തെ അതിജീവിച്ചതാണെന്ന് ഇവർ ലോകത്തോട് പറയുന്നു. കലോൽസവത്തിന് തുടക്കം കുറിച്ച് ഒന്നാം വേദിയായ ഉത്തരാ സ്വയംവരത്തിൽ ദീപം തെളിയിക്കുമ്പോഴാണ് ഗാനം ആലപിക്കുക. പുന്നപ്ര ജ്യോതികുമാറാണ് ഗാനം ചിട്ടപ്പെടുത്തിയ ആൾ.
പ്രളയാനന്തരമുള്ള കലോത്സവം മൂന്ന് ദിവസമായി നിജപ്പെടുത്തിയിരുന്നു. പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അൻപത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.
സ്വാഗതഘോഷയാത്രയോ വൻസമാപനസമ്മേളനമോ കൂറ്റൻ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളിൽ പ്രധാനവേദിയുൾപ്പടെ പലതും ഒരുക്കിയത് സ്പോൺസർഷിപ്പ് വഴിയാണ്. വലിയ ആർഭാടങ്ങളില്ലാതെ കലോത്സവത്തിന്‍റെ ഭക്ഷണവേദിയുടെ പാലുകാച്ചൽ ചടങ്ങ് പ്രധാനവേദിയിൽ രാവിലെ പതിനൊന്ന് മണിയോടെ നടന്നു.
മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്‍റെ സ്വാഗതസംഘം അധ്യക്ഷൻ. ആർഭാടങ്ങളില്ലെങ്കിലും ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയിൽ. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.