ലക്നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെയുള്ള രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി.പാറ്റ്ന ദേശീയപാതയില്‍ അലഞ്ഞു നടക്കുകയായിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയുടെ പാറ്റ്നയിലെ ബന്ധു വീട്ടിലെത്തിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്ഥിനികളെയാണ് തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായത്.

ഗ്രേറ്റര്‍ നോയിഡ പൈ വണ്‍ സെക്ടറില്‍ താമസിക്കുന്ന ഇരുവരും സ്കൂളിലെ പ്രൊജക്ടിന് വേണ്ടി ഫോട്ടോ സ്റ്റാറ്റ് എടുക്കാന്‍ പുറത്തിറങ്ങിയ ശേഷം കാണാതാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും കാണ്‍പൂരിലേക്കുള്ള ബസ്സില്‍ കണ്ടതായി ഒരാള്‍ ഇന്നലെ വൈകിട്ട് ഫോണില്‍ വീട്ടുകാരെ അറിയിച്ചു. ജമ്മു ഹൗറ ഹിമഗിരി എക്‌സപ്രസ്സില്‍ പെണ്കുട്ടികള്‍ കണ്ടെന്നും പാറ്റ്നക്ക് മുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങിയതായും ഇന്ന് രാവിലെ മലയാളിയായ പെണ്‍കുട്ടിയുടെ അച്ഛന് ഫോണ്‍കോള്‍ വന്നു. തുടര്‍ന്ന് പാറ്റ്ന കേന്ദ്രീകരിച്ച്പൊലീസ് അന്വേഷണം നടക്കേവയാണ് വൈകിട്ട് ദേശീയ പാതയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്.

റോഡിലൂടെ കരഞ്ഞുനടക്കുകയായിരുന്ന ഇവരോട് നാട്ടുകാര്‍ വിവരം തിരക്കുകയായിരുന്നു. തുടര്‍ന്ന് പാറ്റ്ന സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെ അറിയിക്കുകയും വീട്ടില്‍ കൊണ്ടു വിടുകയുമായിരുന്നു. നോയിഡയില്‍ നിന്ന് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പാറ്റനയിലേക്ക് തിരിച്ചിട്ടുണ്ട്.

.