ജേക്കബ് തോമസിന്‍റെ നീക്കം തീർത്തും അപ്രതീക്ഷിതം. ബന്ധുനിയമനവിവാദം കത്തുന്നതിനിടെ ജേക്കബ് തോമസിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും ശക്തമായ നിലപാടെടുത്തിരുന്നു. ആരോപണ കൊടുങ്കാറ്റിനെ നേരിടുമെന്നായിരുന്നു കഴിഞ്ഞ ദിവസം ജേക്കബ് തോമസ് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നോട്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് നാടകീയമായ പിൻവാങ്ങൽ നീക്കം. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് ജേക്കബ് തോമസ് സർക്കാറിന് നൽകിയ കത്തിലൂടെ ആവശ്യപ്പെടുന്നത്. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നുവെന്ന ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ഇപി ജയരാജനെതിരായ പരാതിയിൽ ത്വരിത പരിശോധനാ തീരുമാനം വൈകിപ്പിച്ചു, തീരുമാനത്തിന് മുമ്പ് അതിരാവിലെ സ്വകാര്യ വാഹനത്തിൽ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു എന്നൊക്കെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. നിയമസഭയിൽ മുഖ്യമന്ത്രി ശക്തമായി ജേക്കബ് തോമസിനെ പിന്തുണച്ചിരുന്നു.

ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥ‌രും ജേക്കബ് തോമസിനെതിരെ നീങ്ങുന്ന സാഹചര്യത്തിനിടെയാണ് കത്ത് നൽകുന്നത്. വിജിലൻസ് ഡയറക്ടർ സ്ഥാനമില്ലെങ്കിലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കത്തിൽ ഇനി സർക്കാർ എടുക്കുന്ന തീരുമാനമാണ് നിർണ്ണായകമാണ്.