ഓണാഘോഷം പൂർണ്ണമായി ഒഴിവാക്കി ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു രാജ്യത്തെ വിവിധ മെട്രോനഗരങ്ങളിലെ മലയാളികള്‍ 

മുംബൈ: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന്റെ കൈപിടിച്ച് ഇതര സംസ്ഥാനങ്ങളിലെ മലയാളികളും. ഓണാഘോഷം പൂർണ്ണമായി ഒഴിവാക്കി ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു ദില്ലിയിലെയും മുംബൈയിലെയും മലയാളികൾ 

മുംബൈ സ്റ്റാൻഡ്സ് വിത്ത് കേരള എന്ന പേരില്‍ പ്രത്യേക പ്രചരണപരിപാടി തന്നെ നടത്തിയാണ് മുംബൈ മലയാളികള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വസ്തുകളും പണവും ശേഖരിച്ചത്. നവി മുംബൈ, താനെ തുടങ്ങി 200-ൽ അധികം കേന്ദ്രങ്ങളിൽ ധനസമാഹരണം നടന്നു. ഓണനാളിലെ സദ്യയും ആഘോഷവും ഒഴിവാക്കി മുംബൈ മലയാളികൾ കുടുംബസമ്മേതം കേരളത്തിന്റെ കൈപിടിക്കാനെത്തി. 

ദില്ലിയിൽ നിന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരളാ ഹൗസിൽ ഇന്നും തിരക്കായിരുന്നു. ജീവനക്കാർക്കൊപ്പം ദില്ലി യൂണിവേഴ്സ്റ്റിയിലെ വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഓണം മറന്ന് കൈകോർത്തു. ഇതിനോടകം 250 ടണ്ണിൽ അധികം അവശ്യവസ്തുക്കളാണ് ഇവിടെ നിന്ന് കേരളത്തിലേക്ക് കയറ്റി അയച്ചത്. ആഘോഷം ഒഴിവാക്കി കൊൽക്കത്തയിലെ മലയാളികളും ഓണത്തിനായി സമാഹരിച്ച സാമഗ്രികൾ കേരളത്തിലേക്കയച്ചു.