വനിതാലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നാണ് ഖമറുന്നിസ പുറത്തായത്. പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും,നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി.അഡ്വ. കെ പി മറിയുമ്മയെ പുതിയ അധ്യക്ഷയായി നിയമിച്ചു.

ഖമറുന്നിസയ്ക്ക് എതിരെ നടപടിയില്ലെന്ന് ഇന്നലെ മുസ്‌ലിം ലീഗ് സംസ്്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായ സംഭവത്തില്‍ നടപടി വേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. നേതാക്കളുടെ കൂടിയാലോചനക്ക് ശേഷമാണ് ഖമറുന്നീസ അന്‍വര്‍ തെറ്റൊന്നും ചെയ്തില്ലെന്ന നിഗമനത്തില്‍ പാര്‍ട്ടി എത്തിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞിരുന്നു.

സംഭവം ഗൗരവമുള്ളതാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ പ്രതികരിച്ചതിന് പിന്നാലെയാണ് നടപടിയില്ലെന്ന് ഇന്നലെ കെ.പിഎ മജീദ് അറിയിച്ചത്. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നിലപാടില്‍ ഉറച്ച് നിന്നു എന്നുകാണിച്ച് നടപടി. 

തിരുരിലെ വീട്ടിലെത്തിയ ബി ജെ പി പ്രാദേശിക നേതാക്കള്‍ക്ക് സംസ്ഥാന ഫണ്ടിലേക്ക് 2000 രുപ നല്‍കിയാണ് ഖമറുന്നീസ അന്‍വര്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ബി ജെ പി വളരുന്ന പാര്‍ട്ടിയാണെന്നും സമുഹത്തിന് നന്‍മ ചെയ്യാന്‍ കഴിയട്ടെ എന്നും അവര്‍ സംഭാവന നല്‍കിയ ശേഷം പറഞ്ഞിരുന്നു. വിവാദമായതോടെ, തെറ്റൊന്നും ചെയ്തില്ലെന്നും പാര്‍ട്ടിയുടെ ഉന്നത നേതാവുമായി ആലോചിച്ച ശേഷമാണ് സംഭാവന നല്‍കിയതെന്നും ഖമറുന്നീസ അന്‍വര്‍ പറഞ്ഞിരുന്നു.