ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ ടെക്കി ഒടുവില്‍ വീട്ടിലെത്തി

ഗാസിയാബാദ്: ദില്ലിയില്‍നിന്ന് ഒരാഴ്ച മുമ്പ് ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പൊലീസ് രക്ഷിച്ചു. നോയിഡയിലെ എച് സി എല്‍ ടെക്നോളജിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ രാജീവിനെ ആണ് പൊലീസ് രക്ഷപ്പെടുത്തിയത്. ഗുണ്ടാ സംഘവുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ രക്ഷിക്കാനായത്. 

 ജന്മദിന ആഘോഷങ്ങള്‍ക്കായി നോയിഡയില്‍നിന്ന് ഹരിദ്വാറിലേക്ക് പോകവെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. രാജീവ് തടവിലാണെന്നും ഇയാളെ വിട്ടുനല്‍കാന്‍ 15 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ട് പിറ്റേന്ന് രാജീവിന്‍റെ മൊബൈല്‍ നംബറില്‍നിന്ന് ഭാര്യയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. 

തുടര്‍ന്ന് ഒരാഴ്ചയോളം നടത്തിയ തെരച്ചിലിനൊടുവിലാണ് പൊലീസ് രാജീവിനെ കണ്ടെത്തിയത്. ഗാസിയാബാദിലെ ഇന്ദിരപുരത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘമാണ് ഗുണ്ടകളെ കീഴടക്കിയത്. സംഭവത്തില്‍ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും രണ്ട് ആക്രമികള്‍ക്കും പരിക്കേറ്റു.