കൊല്ലം: വ്യാപാരിയെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 4 പ്രതികള്‍ പിടിയില്‍. നീണ്ടകരക്ക് അടുത്ത് നിന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത ആളെയടക്കം പൊലീസ് പിടികൂടിയത്. പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ ശ്രീനിവാസ് പറഞ്ഞു.

കൊല്ലത്ത് ഇലക്ട്രോണിക്‌സ് കട നടത്തുന തങ്കശേരി സ്വദേശി റോയിയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. റോയിയെ മര്‍ദിച്ച് അവശനാക്കിയ സംഘം മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവിധ ജില്ലകളില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ തട്ടിക്കൊണ്ടു പോകലിന്റെ മുഖ്യ ആസൂത്രകന്‍ റോയിസ് ഖാനടക്കം നാല് പേരെ നീണ്ടകരക്ക് സമീപത്ത് നിന്ന് പൊലീസ് ഞായറാഴ്ച രാത്രി പിടികൂടി. വാഹനത്തില്‍ കടക്കാന്‍ ശ്രമിച്ച പ്രതികളെ തടഞ്ഞുനിര്‍ത്തി പൊലീസ് പടികൂടുകയായിരുന്നു.

റോയിസ് ഖാനും റോയിയും തമ്മില്‍ ബിസിനസ് തര്‍ക്കമുണ്ടായിരുതായി പൊലീസ് പറയുന്നു. തന്റെ ബിസിനസ് തകരാന്‍ കാരണം റോയി ആണെന്ന് വിശ്വസിച്ചിരുന്ന റോയിസ് ഖാന്‍ അതിന്റെ പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. പിടിയിലായ മറ്റ് മൂന്ന് പേരും റോയിസ് ഖാന്റെ സഹായികളാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു