ലെബനൻ-ഇസ്രായേൽ വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണമായും തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ ഭാഗമായി വന്ന വെടിനിർത്തൽ കരാറിനെ തുടർന്നാണ് ഈ നീക്കം. 

ടെഹ്റാൻ: ലെബനൻ-ഇസ്രായേൽ വെടിനിർത്തലിന്റെ ശേഷിക്കുന്ന കാലയളവിൽ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് പാത തുറന്ന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി, ഹോർമുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും പാത ശേഷിക്കുന്ന വെടിനിർത്തൽ കാലയളവിൽ പൂർണ്ണമായും തുറന്നിരിക്കുന്നുവെന്ന് അരഗ്ചി എക്‌സിൽ എഴുതി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു.

വ്യാഴാഴ്ച ട്രംപ് ലെബനനും ഇസ്രായേലും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുകയും ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാൻ ശ്രമിക്കുകയാണെന്നും അറിയിച്ചിരുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വെടിനിർത്തൽ കരാർ വന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും നടത്തിയ ഫോൺ സംഭാഷണങ്ങൾക്ക് ശേഷമാണ് കരാർ ഉണ്ടായതെന്ന് ട്രംപ് പറഞ്ഞു.