മലപ്പുറം: മലപ്പുറെത്തെ പിന്തുണ യുഡിഎഫിലേക്കുള്ള പാലമോ കലുങ്കോ അല്ലെന്ന് കെ എം മാണി. നിലവിലെ തീരുമാനം മാറ്റാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും കെ എം മാണി മലപ്പുറത്ത് പറഞ്ഞു. പാലായും പാണക്കാടുമായുള്ള സൗഹൃദം ചരിത്രത്തില് രേഖപ്പെടുത്തിയതാണെന്ന് അഭിപ്രായപ്പെട്ട കുഞ്ഞാലിക്കുട്ടി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍, നാളെ പ്രശ്‌നങ്ങള്‍ അല്ലാതാകുമെന്നും പ്രതീക്ഷപ്രകടിപ്പിച്ചു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പിന്തുണ കെ എം മാണി യുഡിഎഫിലേക്കുള്ള മടങ്ങുന്നതിന്റെ സൂചനയാണെന്ന തരത്തില്‍ പ്രചരണം ശക്തമായിരുന്നു. എന്നാല്‍ കണ്‍വെന്‍ഷനില്‍ മാണി നിലപാട് വ്യക്തമാക്കി. മുസ്ലീംലീഗിന് നല്‍കുന്ന പിന്തുണ, സൗഹൃദം കൊണ്ട് മാത്രം.
മുസ്ലീംലീഗും കേരളകോണ്‍ഗ്രസുമായുള്ള സൗഹൃദം ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്...രാഷ്ട്രീയകാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ കഴിവുള്ള മികച്ച നേതൃത്വം അവര്‍ക്കുണ്ട്. തനിക്ക് നല്‍കിയ പിന്തുണക്ക് നന്ദിയേറെയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി ജെ ജോസഫ്, എം പി ജോസ് കെ മാണി തുടങ്ങിയ പ്രമുഖരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. അതേസമയം ചടങ്ങില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ അസാനിധ്യം ശ്രദ്ധേയമായിരുന്നു.