ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 

കണ്ണൂര്‍: ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. യുവാവിന്റെ കൈയിൽ നിന്ന് സ്വർണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മറ്റ് മൂന്ന് പേർ കൂടി ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. 

സ്വർണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗൾഫിലേക്കയച്ച റാഷിദെന്ന യുവാവ് ഡിസംബർ എട്ടിന് തിരികെ നാട്ടിലെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വർണവുമായി കൊച്ചിയിൽ നിന്ന് കണ്ണൂരേക്ക് ട്രെയില്‍ വരുമ്പോള്‍, യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വർണ്ണം നഷ്ടമായി. ഈ പണം തിരികെക്കിട്ടാൻ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. 

സ്വര്‍ണ്ണം നഷ്ടമായതിനെ തുടര്‍ന്ന് യുവാവിന്റെ സഹോദരനെ കൊടിസുനിയുടെ സംഘം വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സംഘം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. അവിടെ നിന്ന് ഇയാള്‍ രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും ഭീഷണി തുടർന്നു. ഇവരുടെ ഉമ്മ നൽകിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണവും അറസ്റ്റും ഉണ്ടായത്.

കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സജീർ, സമീർ, പ്രകാശ് എന്നീ 3 പേർ കൂടി സംഭവത്തില്‍ പിടിയിലായി. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ടി പി വധക്കേസ് പ്രതി കുഞ്ഞനനന്തനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊടിസുനി പരോളിലിറങ്ങി ക്വട്ടേഷനെടുത്ത് അറസ്റ്റിലാകുന്നത് എന്നതാണ് ശ്രദ്ധേയം.