തിരൂര്‍: മതം മാറിയതിന്‍റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്‍റെ പിതാവും ഇസ്‌ലാം മതം സ്വീകരിച്ചു. ഫൈസലിന്‍റെ അമ്മയും സഹോദരിമാരും നേരത്തെ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് കൃഷ്ണന്‍ നായരും ഇസ്‌ലാം മതം സ്വീകരിച്ചത്.

മകന്‍ കൊലചെയ്യപ്പെട്ട് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് പിതാവും മതം മാറിയിരിക്കുന്നത്. മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയില്‍ താന്‍ മതപഠനം നടത്തുകയാണെന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016 നവംബര്‍ 19 നായിരുന്നു ഫൈസല്‍ കൊല്ലപ്പെടുന്നത്. രാവിലെ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന വഴി ആര്‍.എസ്.എസ് സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസലിന്റെ അമ്മ മീനാക്ഷി ഇസ്‌ലാം മതം സ്വീകരിക്കുന്നത്. രണ്ടു മാസം മുമ്പ് ഫൈസലിന്റെ രണ്ടു സഹോദരിമാരും കുടുംബവും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ഫൈസല്‍ സൗദിയില്‍ വെച്ചാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കൊല്ലപ്പെടുന്നത്. കേസില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിന്‍ ഓഗസ്റ്റ് 24 നു കൊല്ലപ്പെട്ടിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.