കണ്ണൂര്‍: അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് പരസ്യമായ ആഹ്വാനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാഴ്ച മുൻപ് സിപിഎം - ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ ആഹ്വാനം.
വീടുകൾക്കും കടകൾക്കും നേരെ അക്രമം പാടില്ല. എന്നാൽ നമ്മളെ ആക്രമിക്കാൻ ആരു വരുന്നുവോ അവരോടു കണക്കു തീർക്കണം. വന്നാൽ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങൾ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലിൽ പണി തന്നാൽ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഎമ്മിനോട് കളിക്കണ്ട'– കോടിയേരി പറഞ്ഞു. പാർട്ടിയിലെ യുവജനങ്ങൾക്ക് കായിക പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെതിരെയും കോടിയേരി ബാലകൃഷ്ണൻ ആഞ്ഞടിച്ചു. സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികൾക്കൊപ്പമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നു പ്രഖ്യാപിച്ച കോടിയേരി ഉന്നത ഉദ്യോഗസ്ഥർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച ബിജെപി- ആർഎസ്എസ് നേതൃത്വത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
പയ്യന്നൂരിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് അക്രമത്തിനെതിരെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്. ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരിൽ സിപിഎം പ്രവർത്തകനായ സി വി ധനരാജും ബിജെപി പ്രവർത്തകനായ സി കെ രാമചന്ദ്രനു കൊല്ലപ്പെടുന്നത്. ധനരാജിന്‍റെ വധത്തിനു മണിക്കൂറുകൾക്കുള്ളിലാണ് ഒരു സംഘം ആളുകള്‍ രാമചന്ദ്രനെ വീടുവളഞ്ഞ് വെട്ടിക്കൊല്ലുന്നത്.
ധനരാജ് വധത്തിൽ നാലു ബിജെപി പ്രവർത്തകരെയും രാമചന്ദ്രൻ വധത്തിൽ രണ്ടു സിപിഎം പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
