കൊല്ലം: കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ മൃതദേഹം കത്തിച്ചശേഷം അടർത്തി മാറ്റിയതെന്ന് നിഗമനം. ജിത്തു ജോബിന്‍റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൂർത്തിയായി. അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നാണ് സൂചന.
അമ്മ ജയയാണ് ജിത്തുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് വട്ടാണെന്ന് പറഞ്ഞതിനാലാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമ്മ ജയ മൊഴി നല്‍കുകയും ചെയ്തു. ജയ കുറച്ചുനാളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ജിത്തുവിന്‍റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
കഴിഞ്ഞ നാല് ദിവസം മുമ്പ് കടയിലേക്ക് സ്കെയില്‍ വാങ്ങാന്‍ പോയ ജിത്തുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രങ്ങളില്‍ ഇതുസംബന്ധിച്ച് പരസ്യവും നല്‍കിയിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജിത്തുവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയുമായി സംസാരിച്ചപ്പോള്‍ പൊലീസിനുണ്ടായ സംശയമാണ് കൊലപാതക വിവരം വെളിച്ചത്തുകൊണ്ടുവന്നത്.
വൈകാതെ പ്രതി ജയ കുറ്റം സമ്മതിച്ചു. യാതൊരു കൂസലുമില്ലാതെ താനാണ് കൊന്നതെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു. കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവിനെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കുരീപള്ളിയിൽ കുടുംബ വീടിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
