കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ച കേസില്‍ പ്രതികളായ രണ്ട് അധ്യാപികമാര്‍ ഒളിവില്‍. സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാരാണ് പ്രതികള്‍ . ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് കേസെടുത്തിട്ടുണ്ട്. ഈ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് പരാതി .

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് മരണത്തിന് കീഴടങ്ങിയത്. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ അധ്യാപികമാരായ ഇരുവര്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസം മുന്‍പ് സഹപാഠിയുമായി പെണ്‍കുട്ടി വാക്കുതര്‍ക്കമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത അധ്യാപിക ഇന്നലെ സ്റ്റാഫ് റൂമിന് അകത്തേക്ക് പെണ്‍കുട്ടിയെ വിളിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് ശകാരിക്കുകയും ചെയ്തു. 
മാനസികമായി തകര്‍ന്ന പെണ്‍കുട്ടി എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് പൊലീസ് വിശദീകരണം.