വിവാദ പരാമര്‍ശം: കൊല്ലം തുളസിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി. പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.
കൊല്ലം: ശബരിമല സ്ത്രീപ്രവേശന വിധി വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം തുളസിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.
കൊല്ലം ചവറ ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ ബി ജെ പി പൊതുയോഗത്തില്‍ വെച്ചാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 12 നായിരുന്നു വിവാദ പ്രസംഗം. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം. കീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ വിവാദ പ്രസ്താവന. പ്രസംഗത്തിനെതിരെ ചവറ പൊലീസാണ് കേസെടുത്തത്.