എംഎല്‍എയ്‌ക്കെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ ബന്ധുക്കളും പ്രതികളാകും
തിരുവനന്തപുരം: എം.വിന്‍സെന്റ് എം.എല്‍.എ അറസ്റ്റിലായ പീഡനക്കേസില്‍ പരാതിക്കാരിയുടെ സഹോദരിയും ഭര്‍ത്താവും പ്രതികളാകും. തന്നെ ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേ സമയം പരാതിക്കാരിക്കെതിരെ സഹോദരി രംഗത്തെത്തി. ഇതിനിടെ എം.എല്‍.എ പീഡിപ്പിച്ചെന്ന് വീട്ടമ്മ തന്നോട് പറഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ സാക്ഷിപ്പട്ടികയിലുള്ള ഇടവക വികാരി പറഞ്ഞു.
വിന്‍സെന്റ് എം.എല്‍.എ പീഡിപ്പിക്കുന്നുവെന്ന് ആദ്യം സഹോദരിയോട് പറഞ്ഞുവെന്നാണ് വീട്ടമ്മയുടെ മൊഴി. പരാതിയുമായി മുന്നോട്ട് പോകരുതെന്ന് സഹോദരിയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി. പണം വാഗ്ദാനം ചെയ്ത് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് വീട്ടമ്മയുടെ രഹസ്യമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരിയെയും ഭര്‍ത്താവിനെയും അന്വേഷണസംഘം കേസില്‍ പ്രതിയാക്കുന്നത്. അതേ സമയം സഹോദരന് ജോലി വാങ്ങിക്കൊടുക്കാന്‍ എം.എല്‍.എ ശ്രമിക്കാത്തതിലെ ദേഷ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വീട്ടമ്മയുടെ സഹോദരിയുടെ വാദം.
വിന്‍സെന്റ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ വൈദികന്‍ അടക്കം മൂന്നു പേരുടെ സാക്ഷി മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു . എം.എല്‍.എ പീഡിപ്പിച്ചെന്ന് വീട്ടമ്മ പരാതിപ്പെട്ടെന്ന കാര്യം വികാരി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത് .എന്നാല്‍ പൊലീസിന് ഇങ്ങനെ മൊഴി കൊടുത്തിട്ടില്ലെന്നാണ് വൈദികന്‍ പറയുന്നത്.
ഒരുവര്‍ഷത്തിനിടെ എം.എല്‍.എ വീട്ടമ്മയും തമ്മില്‍ 1100 ഫോണ് കോളുകള്‍ നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതില്‍ 148 എണ്ണം എം.എല്‍.എ അങ്ങോട്ട് വിളിച്ചതാണ്. ഇതില്‍ ദൈര്‍ഘ്യമേറിയ കോളുകളുമുണ്ട്. ജൂണ്‍ പതിനെഴിന് ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത ശേഷവും എംഎല്‍എ വീട്ടമ്മയെ വിളിക്കാന്‍ ശ്രമിച്ചു. ഉപതെരഞ്ഞടുപ്പ് സമയത്ത് മലപ്പുറത്തുംം ബംഗലൂരുവില്‍ പോയപ്പോഴും എംഎല്‍എ വീട്ടമ്മയെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍ .
അതേ സമയം പരാതിക്കാരി എം.എല്‍.എ വിളിച്ച് ശല്യം ചെയ്യുകകായിരുന്നുവെന്നാണ് വിന്‍സെന്റിന്റെ ഭാര്യ പറയുന്നു നെയ്യാറ്റിന്‍കര സബ് ജയിലിലെ സ്‌പെഷ്യല്‍ ബാരക്കിലാണ് എം.വിന്‍സന്റ്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. എംഎല്‍എയുടെ ജാമ്യാപേക്ഷയും കോടതിയിലെത്തും