കത്വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ചു ദുര്‍ഗമാലധിയെ അധിക്ഷേപിച്ച് കെ.പി. ശശികല

പാലക്കാട്: കത്വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യ വേദി അധ്യക്ഷ കെ.പി ശശികല. ചെറുപ്പക്കാരി ആയതിനാലാണ് ചിത്രകാരിക്ക് എംഎല്‍എമാരുടെ അടക്കം പിന്തുണ ലഭിച്ചതെന്നായിരുന്നു ശശികലയുടെ പ്രസ്താവന. ഹിന്ദുത്വതതെ അപമാനിച്ച ദുര്‍ഗമാലതിക്ക് എതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് പട്ടാമ്പിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് ശശികലയുടെ അധിക്ഷേപം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കത്വയിലെ പെണ്‍കുട്ടി ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ചിത്രകാരിയായ ദുര്‍ഗാമാലതി തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇവ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിയതോടെ ഹിന്ദുത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ദുര്‍ഗ മാലതിക്ക് നേരെ സൈബര്‍ ആക്രമണവും , അപവാദ പ്രചരണങ്ങളും നടന്നു. പട്ടാമ്പി മുതുതലയിലെ വീടിന് നേരെ കല്ലേറും കൂടി ഉണ്ടായതോടെ പൊലീസ് സംരക്ഷണത്തിലാണ് ദുര്‍ഗാ മാലതി. 

എന്നാല്‍ ഹിന്ദുത്വത്തെ അപമാനിച്ച ദുര്‍ഗമാലതിക്ക് എതിരെ പൊലീസ് കേസെടുക്കാത്തത് പട്ടാമ്പി, തൃത്താല എംഎല്‍എമാരുടെയും പാലക്കാട് എംപിയുടെയും ഇടപെടല്‍ കൊണ്ടാണെന്ന് ആയിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ ആരോപണം. ദുര്‍ഗമാലതി ചെറുപ്പക്കാരി ആയതിനാലാണ് അതെന്ന് അധിക്ഷേപവും. ദുര്‍ഗാമാലതിക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയിലാണ് ശശികലയുടെ പരാമരര്‍ശം. 

അതേസമയം, ദുര്‍ഗാമാലതി വരച്ച ചിത്രങ്ങളില്‍ ഒന്ന് മാസ് റിപ്പോര്‍ട്ടിങിനെ തുടര്‍ന്ന് ഫേസ് ബുക്ക് പിന്‍വലിച്ചിട്ടുണ്ട്. ദുര്‍ഗാമാലതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളടക്കം പ്രചചരിപ്പിച്ചിട്ടും ഇവ ചെയ്യുന്നവര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ദുര്‍ഗയുടെ വീട് ആക്രമിച്ച കേസില്‍ ആകട്ടെ പ്രതികളെ പിടികൂടിയിട്ടുമില്ല. കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്.