തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലിയുള്ള പഴിചാരലിനിടെ കെ പി സി സി നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് ഇന്ദിരാഭവനിലാണ് യോഗം. അഴിമതി, ബി ജെ പി - ബി ഡി ജെ എസ് സഖ്യത്തെ നേരിടുന്നതിലെ വീഴ്ച തുടങ്ങിയവയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയരാവുന്ന വിമര്‍ശനങ്ങള്‍. എന്നാല്‍ വി എം സുധീരന്റെ നിലപാടാണ് അഴിമതി പ്രശ്‌നം സജീവമാക്കിയെന്നതാണ് എ ഗ്രൂപ്പ് വിമര്‍ശനം. മദ്യനയം ഗുണം ചെയ്തില്ല, സംഘടനാ രംഗത്ത് വീഴ്ചയുണ്ടായി തുടങ്ങിയ ആരോപണങ്ങളും സുധീരനെതിരെ ഗ്രൂപ്പുകള്‍ ഉയര്‍ത്താം. തുടര്‍ഭരണം ഇല്ലാതാക്കാന്‍ കാലുവാരലുണ്ടായി എന്ന ആരോപണവും എ ഗ്രൂപ്പ് ഉയര്‍ത്താനിടയുണ്ട്. അതേസമയം നിര്‍വാഹക സമിതിക്ക് മുമ്പ് ഉമ്മന്‍ ചാണ്ടി, സുധീരന്‍, ചെന്നിത്തല എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഇതിന്റെ ഗതിയെ ആശ്രയിച്ചാകും നിര്‍വാഹക സമിതിയിലെ ആരോപണ പ്രത്യാരോപണങ്ങള്‍. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഐ ഗ്രൂപ്പ് ശക്തമായ ആവശ്യപ്പെടുന്നതിനിടെയാണ് യോഗം.