ബംഗലൂരു: കർണാടകത്തിലെ ചന്നപട്ടണയിൽ കെഎസ്ആർടിസി ബസ് യാത്രക്കാരെ കൊളളയടിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ.മാണ്ഡ്യ സ്വദേശികളായ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കവർന്ന സാധനങ്ങളും കണ്ടെടുത്തു. മാണ്ഡ്യ സ്വദേശികളായ അമീൻ ഹുസൈൻ, ഷുഹൈബ്, ഉമർ ഫറൂഖ്, മുഹമ്മദ് അബ്ദുൾ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മുഹമ്മദ് അബ്ദുൾനെ സംഭവം നടന്ന ഓഗസ്റ്റ് 31ന് തന്നെ പൊലീസ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുളളവരെക്കുറിച്ച് സൂചന ലഭിച്ചത്. മാണ്ഡ്യയിലെ ഒളിസങ്കേതത്തിൽ നിന്ന് മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസിൽ നിന്ന് കവർന്ന സ്വർണമാലയും ബാഗും കണ്ടെടുത്തു.രണ്ട് മൊബൈൽ ഫോണും പിടിച്ചെടുത്തു. വടിവാളും വെട്ടുകത്തിയുമടക്കമുളള ആയുധങ്ങളും കണ്ടെടുത്തു. ഇതിന് മുമ്പും ചില വാഹനങ്ങൾ തടഞ്ഞുനിർത്തി കൊളള നടത്തിയിട്ടുണ്ടെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
പ്രദേശത്തെ മറ്റ് കൊളളസംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇവരുടെ അറസ്റ്റിലൂടെ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഓഗ്സറ്റ് 30ന് രാത്രിയാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കയറി നാലംഗ സംഘം കൊളള നടത്തിയത്.ബെംഗളൂരുവിലേക്കാണെന്ന് പറഞ്ഞ് ബസിൽ കയറിയ ശേഷം ആയുധങ്ങൾ ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
ചന്നപട്ടണ പൊലീസ് സ്റ്റേഷന് അരക്കിലോമീറ്റർ അടുത്തായിരുന്നു സംഭവം.സ്റ്റേഷൻ ലക്ഷ്യമക്കി ഡ്രൈവർ വണ്ടിയെടുത്തതാണ് കൂടുതൽ കവർച്ച ഒഴിവാക്കിയത്.കർണാടക ഡിജിപിയുടെ നിർദേശപ്രകാരം രാമനഗര ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്.
