93 ഡിപ്പോകളിൽ 34 ഇടത്തു മാത്രമാണ് ശമ്പളം കൊടുത്തത് .ശമ്പളം കിട്ടാത്ത എല്ലാ ഡിപ്പോകളിലും ഭാഗികമായെങ്കിലും സര്‍വീസ് തടസപ്പെട്ടു. ചില ഡിപ്പോകളിൽ ഒരു വണ്ടി പോലും ഓടിയില്ല . മറ്റിടങ്ങളിൽ നാമമാത്രമായേ സര്‍വീസുള്ളൂ . ഇതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി

പണിമുടക്കുന്ന ജീവനക്കാര്‍ നിരാഹാര സമരവും പട്ടിണി സമരവും തുടങ്ങി. ഇന്ധനത്തിനായി കരുതി വച്ച 32 കോടിയെടുത്താണ് കുറച്ചു പേര്‍ക്ക് ശമ്പളം കൊടുത്തത്. മാസം 74 കോടി ശമ്പളത്തിന് വേണം 65 കോടി പെന്‍ഷനും. ഇന്ധനം നല്‍കിയതിന് പണം ചോദിച്ച് ഐ.ഒ.സി കെ.എസ്.ആര്‍.ടി.സിക്ക് കത്തെഴുതികഴിഞ്ഞു .അത് 15 നകം കൊടുത്തില്ലെങ്കിൽ ഇന്ധനം മുടങ്ങും .നേരത്തെ ഡിപ്പോകള്‍ പണയം വച്ചാണ് ശമ്പളം കൊടുത്തത്.

ഇതിനകം 63 എണ്ണം പണയപ്പെടുത്തി. ബാക്കിയുള്ളവ പണയം വയ്ക്കാനാകാത്ത സ്ഥിതിലാണ്. 26 എണ്ണത്തിന് കൃത്യമായ ഭൂമി രേഖകളിലാത്തതാണ് പ്രശ്നം. ഗുരുതര പ്രതിസന്ധിയിലെങ്കിലും പരിഹരിക്കാൻ തലപ്പത്ത് ഉദ്യോഗസ്ഥരും ഇല്ല

കെ എസ് ആർടിസി ജീവനക്കാർക്ക് ഇന്നുതന്നെ ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. പ്രതിസന്ധി ഘട്ടങ്ങളിൽ പണിമുടക്കണോയെന്ന് ജീവനക്കാരാണ് തീരുമാനിക്കേണ്ടത്. എസ്ബി്ടിയിൽ നിന്ന് വായ്പയെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.