തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ പെന്‍ഷൻ പ്രായം 60 അക്കാൻ ആലോചന . പ്രതിമാസ പെന്‍ഷൻ പരമാവധി 25,000 ആയി നിജപ്പെടുത്തണമെന്ന നിര്‍ദേശവും മന്ത്രിസഭ പരിഗണിക്കും .അതേ സമയം നിര്‍ണായകമായ നിര്‍ദേശങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബോര്‍ഡ് യോഗം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

പെന്‍ഷൻ പ്രായം ഉയര്‍ത്തലും പരിധി നിശ്ചിയക്കലും പോലുള്ള നിര്‍ണായക നടപടികളെടുത്തില്ലെങ്കിൽ കെ.എസ്.ആര്‍.ടി.സി പൂട്ടിപ്പോകും .ഇതാണ് സര്‍ക്കാരിന്‍റെയും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍റെയും നിലപാട് .ഇതിന്‍റെ ഭാഗമായാണ് പെന്‍ഷൻ പ്രായം 56ൽ നിന്ന് 60 ലേയ്ക്ക് ഉയര്‍ത്താനുള്ള ആലോചന . കെ.എസ്.ആര്‍.ടി.സി സാമ്പത്തികമായി മെച്ചെപ്പെടുന്നതു വരെയെങ്കിലും പെന്‍ഷൻ നിജപ്പെടുത്തണമെന്നാണ് നിര്‍ദേശം.

ഇതുവഴി പ്രതിമാസ പെന്‍ഷൻ ബാധ്യത 60 കോടിയിൽനിന്ന് 42 കോടിയായി കുറയ്ക്കുക . വര്‍ഷം 200 കോടിയുടെ സാമ്പത്തിക നേട്ടമുണ്ടാക്കുക. ബജറ്റ് നിര്‍ദേശത്തെക്കാള്‍ 100 കോടി രൂപ അധികം സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് ആദ്യ ആറു മാസത്തിനകം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കേണ്ടി വന്നുവെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു .ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നാണ് വകുപ്പ് പറയുന്നു .

ധന ഗതാഗത വകുപ്പുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് ഇത്തരം നിര്‍ദശേങ്ങള്‍ ചര്‍ച്ചയായത് . മന്ത്രിസഭ പച്ചക്കൊടി കാട്ടിയാൽ നിര്‍ദേശങ്ങള്‍ നടപ്പാകും . അതേ സമയം പെന്‍ഷൻ പ്രായം ഉയര്‍ത്തലും ,പെൻഷൻ പരിധി നിശ്ചയിക്കലും കെ.എസ്.ആര്‍.ടി.സി ബോര്‍ഡിന് മുന്പാകെ ഇതുവരെ എത്തിയിട്ടില്ല . മറ്റു പൊതുമേഖല സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറവ് പെന്‍ഷനാണ് കെ.എസ്.ആര്‍.ടി.സിയിലെന്ന് അഭിപ്രായം ബോര്‍ഡ് അംഗങ്ങള്‍ക്കുണ്ട് . 38,000 ത്തോളം പെന്‍ഷൻകാരാണ് കെ.എസ്.അര്‍.ടി.സി.യിലുള്ളത്