കെ ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം; സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സര്‍ക്കാര്‍
മന്ത്രി കെടി ജലീലിനെതിരെ ഉയർന്ന ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മൗനം പാലിച്ച് സർക്കാർ. ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സർക്കാർ മറുപടി നൽകിയില്ല.
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ ഉയർന്ന ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മൗനം പാലിച്ച് സർക്കാർ. ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സർക്കാർ മറുപടി നൽകിയില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയായിരുന്നു ചോദ്യങ്ങള്‍ക്ക് ലഭിച്ചത്. വരും ദിവസങ്ങളിൽ സഭയിൽ വിഷയം ഉയർത്തിക്കൊണ്ട് വരാനാണ് പ്രതിപക്ഷ തീരുമാനം.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് ബന്ധു കെടി അദീബിനെ നിയമിച്ചത് വിവാദമായതോടെയാണ് കെടി ജലീൽ കുരുക്കിലായത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്ന രേഖകൾ പുറത്ത് വന്നതിന് പിന്നാലെ കെടി അദീബ് സ്ഥാനം ഒഴിഞ്ഞെങ്കിലും നിയമസഭയിൽ വിഷയം സജീവമാക്കാനായിരിന്നു പ്രതിപക്ഷ തീരുമാനം.
ഇതിന്റെ ഭാഗമായിട്ടാണ് വി ടി ബൽറാം, സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി എന്നിവർ അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി പ്രതിപക്ഷം ഉന്നയിച്ചത്. അദീബിന്റെ നിയമനം വിദഗ്ദ സമിതി ശുപാർശ പ്രകാരമാണോ? അങ്ങനെയെങ്കിൽ അതിനുള്ള സാഹചര്യമെന്ത്? സർക്കാർ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന്റെ മാനദണ്ഡങ്ങൾ എന്ത്? സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാമോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.