ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ഹിന്ദു യുവ സേനാ നേതാവ് നവീൻ കുമാറിനെയാണ് പ്രതിചേർത്തത്

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത കർണാടകത്തിലെ മദ്ദൂർ സ്വദേശിയായ നവീൻ കുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തത്. ഇയാൾ ‘ഹിന്ദു യുവ സേന’ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

Add Asianetnews as a Preferred SourcegooglePreferred

തോക്കും വെടിയുണ്ടകളുമായി കഴിഞ്ഞമാസം ബെംഗളൂരു മജസ്റ്റിക് ബസ്റ്റാന്‍റിൽ വച്ച് പിടിയിലായ നവീൻ കുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി കഴിഞ്ഞയാഴ്ച എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളിൽ നിന്ന് കൊലയാളികളെക്കുറിച്ചുളള നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് സൂചന. നവീൻ കുമാറിനെ നുണപരിശോധനക്ക് വിധേയനാക്കാൻ അന്വേഷണസംഘം അനുമതി തേടി.

കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്. തീവ്ര ഹിന്ദു സംഘടനയായ സനാതൻ സംസ്തയുമായി നവീൻ കുമാറിന് ബന്ധമുളളതായും റിപ്പോർട്ടുകളുണ്ട്.ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതൻ സൻസ്ഥ.