തിരുവനന്തപുരം: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി നേടിയ വിജയം ഇന്ത്യ കോണ്‍ഗ്രസ് മുക്തമാകുന്നതിന്റെ സൂചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജാതിരാഷ്ട്രീയവും സങ്കുചിത രാഷ്ട്രീയവും ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ തന്ത്രമാണ് ഗുജറാത്തില്‍ പരാജയപ്പെട്ടതെന്നും കുമ്മനം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഴിമതിയും സ്വജ്ജനപക്ഷപാതവും നടത്തി രാഷ്ട്രീയരംഗത്തെ ഒന്നാകെ മലിനപ്പെടുത്തിയ കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കുകയാണ് ഹിമാചലിലെ ജനങ്ങള്‍ ചെയ്തത്. വികസ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് ഗുജറാത്തില്‍ നടന്നത്. ജനങ്ങള്‍ വികസന ഭരണത്തിന്റെ തുടര്‍ച്ച തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് ഹിമാചലില്‍ കണ്ടതെന്നും കുമ്മനം.

വരും കാലങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനകൂടിയാണിത്. പ്രതിപക്ഷ കക്ഷികളെ കൂട്ടുപിടിച്ച് കള്ളക്കഥകള്‍ മെനഞ്ഞും കുപ്രചരണങ്ങള്‍ നടത്തിയും പ്രചാരണം നടത്തിയ കോണ്‍ഗ്രസിനെ തരണം ചെയ്യാന്‍ ബി.ജെ.പി.ക്കായി. അത്തരം പ്രവണതകളെ എതിര്‍ത്ത് മുന്നേറാന്‍ ബി.ജെ.പി.ക്ക് കെല്‍പ്പുണ്ട് എന്നു തെളിയിക്കുക കൂടിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും കുമ്മനം പറഞ്ഞു.