ടി കെ മാധവനും ആർ ശങ്കറിനും അയ്യങ്കാളിയ്ക്കുമൊപ്പം പ്രവർത്തിച്ച മന്നത്ത് പത്മനാഭനാണ് യഥാർത്ഥ നവോത്ഥാന നായകനെന്ന് കുമ്മനം രാജശേഖരൻ

തൊടുപുഴ: നവോത്ഥാന നായകരുടെ പട്ടികയിൽ നിന്നും സാഹിത്യ അക്കാദമി വെട്ടി മാറ്റിയാലൊന്നും മന്നത്ത് പത്മനാഭൻ ജനഹൃദയങ്ങളിൽ നിന്ന് ഇല്ലാതാവില്ലെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ടി കെ മാധവനും ആർ ശങ്കറിനും അയ്യങ്കാളിയ്ക്കുമൊപ്പം പ്രവർത്തിച്ച പത്മനാഭനാണ് യഥാർത്ഥ നവോത്ഥാന നായകനെന്നും കുമ്മനം പറഞ്ഞു. തൊടുപുഴ മണക്കാട് എൻ എസ് എസ് പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മിസോറാം ഗവർണർ.

കേരള സാഹിത്യ അക്കാദമിയുടെ ഡയറിയിൽ നിന്ന് മന്നത്ത് പത്മനാഭന്‍റെചിത്രം ഒഴിവാക്കിയത് വിവാദമായുരുന്നു. 'കേരളം ഓര്‍മ്മസൂചിക 2019' എന്ന പേരില്‍ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മന്നത്ത് പത്മനാഭന്‍റെ ചിത്രം ഇല്ലാതിരുന്നത്. മന്നത്തിന്‍റെ ചിത്രം ഇല്ലാത്തത് പ്രതിഷേധാർഹമാണന്ന് എൻ എസ്‍ എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു.

ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. മന്നത്തു പത്മനാഭന്‍ ആരായിരുന്നു എന്നും, അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ എന്താണെന്നും നല്ലതുപോലെ ജനങ്ങള്‍ക്കറിയാം. അങ്ങനെയിരിക്കെ, ചരിത്രപുരുഷനായ മന്നത്തു പത്മനാഭനെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നും സുകുമാരൻ നായർ പ്രതികരിച്ചിരുന്നു.