കുവൈത്തില്‍ സംഭാവന ചോദിച്ച് ഫോണ്‍ സന്ദേശം അയക്കുന്നവരുടെ കണക്ഷനുകള്‍ വിച്ഛേദിക്കും. ഇവരെ നിയമനപടികള്‍ക്ക് വിധേയരാക്കുമെന്നും തൊഴില്‍- സാമൂഹ്യകാര്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ മൂന്ന് വാര്‍ത്താവിനിമയ കമ്പനികള്‍ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് നിർദേശമുള്ളത്.
രാജ്യത്ത് പണപിരിവിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്.എന്നാല്‍, ഫോണുകളിലൂടെ ഇത്തരത്തില്‍ സഹായമഭ്യര്‍ഥിച്ച് സന്ദേശമയയ്ക്കുന്നവര്‍ക്ക് ലൈസന്‍സോ സര്‍ക്കാര്‍ അനുമതിയോ ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് സന്ദേശമയയ്ക്കുന്നവരുടെ വിശദവിവരങ്ങള്‍ നല്‍കാനും വാര്‍ത്താവിനിമയ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ഫോണില്‍ സന്ദേശം ലഭിക്കുന്നതായി നിരവധി പൗരന്‍മാരും പ്രവാസികളും മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്തിനു പുറത്ത് ജീവകാരുണ്യ പദ്ധതികള്‍ ആരംഭിക്കുന്നതിനാണ് ഈ ഫണ്ട് ശേഖരണമെന്നാണ് വിശദീകരണം. ഈ സന്ദേശങ്ങള്‍ക്കു പിന്നില്‍ പൗരന്‍മാരാണെങ്കില്‍, ചോദ്യം ചെയ്യലിനായി അവരെ വിളിച്ചുവരുത്തുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അന്തസിനു കോട്ടം വരുമെന്നതിനാല്‍ ഇനിയിത് ആവര്‍ത്തിക്കില്ലെന്ന സത്യവാങ്മൂലം അവരില്‍നിന്ന് എഴുതിവാങ്ങും.
വിദേശികളാണ് സന്ദേശത്തിനു പിന്നിലെങ്കില്‍ നിയമനടപടികള്‍ക്കായി അവരെ ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയും നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.
