കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.എന്നാല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തലേവര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവ് ഉള്ളതായും ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 24.8 ശതമാനം കുറഞ്ഞതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിമാരും മന്ത്രാലയത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ. ജന. സുലൈമാന്‍ അല്‍ ഫഹദ് കണക്കുകള്‍ അവതരിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി നടത്തിയ പരിശോധനകളെത്തുടര്‍ന്ന് മറ്റു കുറ്റകൃത്യങ്ങളിലും ആനുപാതിക കുറവുണ്ടായിട്ടുണ്ട്.

ആത്മഹത്യ നിരക്ക് 18.4 ശതമാനവും കൊലപാതകങ്ങള്‍ അടക്കമുള്ളവ 27.6 ശതമാനവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 47.6 ശതമാനവും കുറഞ്ഞിട്ടുണ്ട്.എന്നാല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തലേവര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. 2015 ല്‍ 1461 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 3942 എണ്ണമായി വര്‍ധിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ ശക്തമായ പരിശോധനമൂലം വാഹനാപകടങ്ങള്‍ 15 ശതമാനം കുറഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.