കുവൈത്ത് സിറ്റി: എണ്ണവില കുത്തനെ ഇടിയുന്നതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കുവൈറ്റ് നടപ്പാക്കുന്ന സാമ്പത്തിക, ധനകാര്യ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു. സബ്സിഡികള്‍ക്കു മേലുള്ള നിയന്ത്രണമടക്കമുള്ള മടപടികള്‍ ഫലംകണ്ടുവരുന്നതായി മധ്യേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നീ മേഖലകളിലേക്കുള്ള ലോകബാങ്കിന്റെ വൈസ്പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുവൈറ്റിന്റെ ധനകാര്യ, സാമ്പത്തിക പരിഷ്‌കരണ നയങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ലോകബാങ്ക് വൈസ് പ്രസിഡന്റ് ഡോ. ഹാഫെസ് ഘാനിം പറഞ്ഞു.

സാമ്പത്തിക പരിഷ്‌കരണ നയം നിലകൊള്ളുന്നത് മൂന്ന് അടിസ്ഥാനങ്ങളിലാണ്. സബ്സിഡികള്‍ക്കു മേലുള്ള നിയന്ത്രണവും ക്രമീകരണവുമാണ് ഒന്നാമത്തേത്. ധനക്കമ്മിയുടെയും പൊതുകടത്തിന്റെയും ശരിയായ നിര്‍വഹണമാണ് രണ്ടാമത്തേത്. തൊഴില്‍ വിപണിയുടെ വികസനത്തിനും കച്ചവട പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായി സ്വകാര്യ മേഖലയില്‍ നടത്തിയ അഴിച്ചുപണിയാണ് മൂന്നാമത്തെ അടിസ്ഥാനം. വിഷന്‍ 2035 എന്ന ലക്ഷ്യം നേടാന്‍ പാര്‍ലമെന്റും സര്‍ക്കാരും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സാമ്പത്തിക പരിഷ്‌കരണത്തിന് ഒത്തൊരുമിച്ച് നീങ്ങുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. എല്ലാ മേഖലയിലും സമ്പൂര്‍ണമായ മാറ്റമുണ്ടാകണമെങ്കില്‍ അടുത്ത രണ്ടു ദശാബ്ദക്കാലം സാമ്പത്തിക നിര്‍വഹണത്തില്‍ നവീകരണം നടപ്പാക്കണം.

തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, വിദഗ്ധ മേഖലയില്‍ യോഗ്യരായവരെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ ആവശ്യമാണണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.