380 മീറ്റര്‍ നീളമുള്ള ദുര്‍ഘടമായ പാതയിലൂടെയാണ്  ഓടേണ്ടത്. ഓട്ടത്തിനിടയില്‍ വൈക്കോല്‍ കൂനകള്‍ കൊണ്ടുള്ള തടസ്സങ്ങള്‍ മറികടക്കണം. ഇതിനിടയില്‍ കാണികള്‍ മത്സരാര്‍ത്ഥികളുടെ മേല്‍  വെള്ളം ചീറ്റും. ബക്കറ്റുകളില്‍നിന്ന് വെള്ളം കോരി ഒഴിക്കുകയും ചെയ്യും.

ലണ്ടന്‍: ഭാര്യയെ ചുമന്നുകൊണ്ടുള്ള ഓട്ടമല്‍സരം- യുകെയില്‍ പതിനേഴ് വര്‍ഷമായി നടന്നുപോവുന്ന ഈ ല്‍സരത്തിന് ഇത്തവണയും നിരവധി പേരെത്തി. കടുത്ത മൂടല്‍മഞ്ഞും മോശം കാലാവസ്ഥയും അവഗണിച്ച് നടന്ന മല്‍സരത്തില്‍ ഫിന്‍ലന്‍ഡില്‍ നിന്നുള്ള തേമു-യാറ്റ ദമ്പതികള്‍ കിരീടം ചൂടി. നാടന്‍രീതിയില്‍ ഉണ്ടാക്കിയ ഒരു ബാരല്‍ മദ്യമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സറെയിലെ ഡോര്‍ക്കിംഗിലുള്ള ഒരു കുന്നിന്‍ മുകളിലാണ് വിചിത്രവും രസകരവുമായ ഈ മത്സരം അരങ്ങേറിയത്. നദി കടക്കലും വൈക്കിംഗ് അധിനിവേശ ചരിത്രവുമൊക്കെയായി ബന്ധമുള്ള ഈ വിനോദം ഏറെ ജനപ്രിയമാണ്.

പേര് 'വൈഫ് കാരിയിങ്' എന്നാണെങ്കിലും പങ്കാളികളെയോ, സുഹൃത്തുക്കളെയോ, കുടുംബാംഗങ്ങളെയോ ആരെ വേണമെങ്കിലും ചുമലിലേറ്റി മത്സരത്തില്‍ പങ്കെടുക്കാം. 380 മീറ്റര്‍ നീളമുള്ള ദുര്‍ഘടമായ പാതയിലൂടെയാണ് മത്സരാര്‍ത്ഥികള്‍ ഓടേണ്ടത്. ഓട്ടത്തിനിടയില്‍ വൈക്കോല്‍ കൂനകള്‍ കൊണ്ടുള്ള തടസ്സങ്ങള്‍ മറികടക്കണം. ഇതിനിടയില്‍ കാണികള്‍ മത്സരാര്‍ത്ഥികളുടെ മേല്‍ വെളളത്തോക്ക് ഉപയോഗിച്ച് വെള്ളം ചീറ്റും. ബക്കറ്റുകളില്‍നിന്ന് വെള്ളം കോരി ഒഴിക്കുകയും ചെയ്യും.

മത്സരത്തില്‍ പങ്കാളിയെ ഏത് രീതിയില്‍ വേണമെങ്കിലും ചുമക്കാം. എങ്കിലും, ചുമലില്‍ കിടക്കുന്നയാള്‍ തലകീഴായും കാലുകള്‍ ഓടുന്നയാളുടെ മുഖത്തിന് മുന്നില്‍ ക്രോസ്സ് ചെയ്തും കിടക്കുന്ന ശൈലിയാണ് ഭൂരിഭാഗം പേരും പരീക്ഷിച്ചത്.

ചുമക്കപ്പെടുന്ന വ്യക്തിക്ക് കുറഞ്ഞത് 50 കിലോഗ്രാം ഭാരം ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിയമം. ഭാരം കുറവാണെങ്കില്‍, ഭാരമേറിയ ബാഗുകള്‍ തൂക്കി 50 കിലോ തികയ്ക്കണം. ഓടുന്ന ആളേക്കാള്‍ ഭാരം കുറഞ്ഞയാളെ ചുമക്കുന്നതാണ് മത്സരത്തില്‍ വിജയിക്കാന്‍ എളുപ്പമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

യുകെയില്‍ നടക്കാറുള്ള ഈ മത്സരം യഥാര്‍ത്ഥത്തില്‍ ഉത്ഭവിച്ചത് ഫിന്‍ലന്‍ഡിലാണ്. 1996-ലാണ് ഫിന്‍ലന്‍ഡില്‍ ആദ്യമായി ഇതിന്റെ ലോക ചാമ്പ്യന്‍ഷിപ്പ് നടന്നത്. നിലവില്‍ അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം വിചിത്രമായ മത്സരങ്ങള്‍ നടക്കുന്നുണ്ട്.