കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്ന വേളയില്‍ സര്‍വകലാശാല ബിരുദം നേടിയിട്ടുള്ളവരുടെ വിഭ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുമെന്ന് ഉന്നത അധികൃതരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട്.ആഭ്യന്തര -തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ ഇത് സംബന്ധിച്ച് അനുമതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഈ മാസം അവസാനത്തോടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.

വിദേശികളുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം. ആദ്യഘട്ടമെന്ന നിലയില്‍ സര്‍വകലാശാല ബിരുദം നേടിയിട്ടുള്ള വിദേശികളുടെ ഇഖാമ പുതുക്കുന്ന വേളയില്‍ സര്‍വകലാശാല ബിരുദം നേടിയിട്ടുള്ളവരുടെ വിഭ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുാനാണ് നീക്കം. ഇതിന് ആഭ്യന്തരവകുപ്പ മന്ത്രി ഖാലിദ് അല്‍ ജാറഹും തൊഴില്‍-സാമൂഹികകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹും അനുമതി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുള്ളത്.

ഈ മാസം അവസാനത്തോടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. ഇഖാമ പുതുക്കുന്നതിനാവശ്യമായ രേഖകള്‍ക്കൊപ്പം വിദേശികള്‍ തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സമര്‍പ്പിക്കണം. ഇവ ഹാജരാക്കാത്തവര്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്നുമാണ് റിപ്പോര്‍ട്ടുള്ളത്. നിയമന സമയത്ത് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റിനു പകരം മറ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവരെ വിചാരണയ്‌ക്കു നിര്‍ദേശിക്കും.
സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്കായിരിക്കും പുതിയ സംവിധാനം ആദ്യമായി നടപ്പാക്കുന്നത്.

പിന്നീട് മറ്റ് ഡിഗ്രികളുള്ളവര്‍ക്കും ഈ നിബന്ധന ബാധകമാക്കും.തീരുമാനം വിദേശികളും സ്വദേശികളും തമ്മിലുള്ള തുല്യത കൈവരിക്കാനാണെന്നും അല്ലാതെ വിദേശികളെ ദ്രോഹിക്കാനല്ലെന്നുമാണ് അധികൃതരുടെ വാദം. നിലവില്‍ ജോലിയിലുള്ള നിരവധി വിദേശികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ സാധുത സംബന്ധിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പ്രസ്തുത നടപടിയെന്നാണ് വിലയിരുത്തല്‍.