കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്താനുള്ള നീക്കം തല്‍ക്കാലം നിര്‍ത്തിവച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. നടപടിക്രമങ്ങളില്‍ വ്യക്തത വരുന്നത് വരെ ഇത് തുടരുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസം 23ന് കുവൈത്തിലെ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് 2010 നഴ്‌സുമാരെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാനുള്ള അധികാരം കുവൈത്ത് ആരോഗ്യ മന്ത്രാലയം നല്‍കിയിരുന്നു. ഒരു കമ്പനിയ്ക്ക് 670 നഴ്‌സുമാരെ വച്ച് ഇന്ത്യന്‍ എംബസി, ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയുമായി എത്തിയ കമ്പനികള്‍ കരാറും നല്‍കി. എന്നാല്‍, സംഭവം വാര്‍ത്തയായതേടെ ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് മികച്ച നഴ്‌സുമാരെയും മെഡിക്കല്‍ ടെക്‌നീഷ്യന്മാരെയും റിക്രൂട്ട് ചെയ്യണമെന്നാണ് ആരോഗ്യമന്ത്രാലയം ആഗ്രഹിക്കുന്നത്. ഇതിന് ഇന്ത്യാ ഗവണ്‍മെന്റുമായി കൂടുതല്‍ കൂടിയാലോചനകള്‍ നടത്തി നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും റിക്രൂട്ട് നടത്തുകയെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിഷയത്തില്‍ ഇന്ത്യയിലും കുവൈത്തിലുമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ മനഃസാക്ഷിയില്ലാത്ത ഏജന്റുമാരുടെ വലയില്‍ വീഴരുതെന്ന് ഇന്ത്യന്‍ എംബസിയും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സുതാര്യമായ മാര്‍ഗങ്ങളിലൂടെ ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഒന്നോ രണ്ടോ ഏജന്‍സികള്‍ വഴി റിക്രൂട്ട്‌മെന്റ് നടത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജോലിചെയ്യുന്ന 257 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിക്കാത്തത് വിഷയം ഇന്നത്തെ ചര്‍ച്ചയില്‍ സുനില്‍ ജെയിന്‍ മന്ത്രിയുടെ പരിഗണനയില്‍ കൊണ്ടുവന്നിരുന്നു. ഇതില്‍ 127 നഴ്‌സുമാരുടെ കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ടന്നും മറ്റുള്ളവരുടെ മൂന്ന് നാല് മാസംകെണ്ട് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.