വിദേശികള്‍ രാജ്യത്തിന് പുറത്തേക്ക് അയ്‌ക്കുന്ന തുകയ്‌ക്കു നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ നിയമകാര്യ കമ്മിറ്റി ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യു്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിര്‍ദിഷ്‌ട ബില്ലിന് സര്‍ക്കാരും പാര്‍ലമെന്റും പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നൂറു ദിനാറില്‍ താഴെ പണം അടയ്‌ക്കുമ്പോള്‍ രണ്ടു ശതമാനവും നൂറു മുതല്‍ അഞ്ഞൂറു വരെ നാലു ശതമാനവും അഞ്ഞൂറിനു മുകളിലുള്ള തുക അടയ്‌ക്കുമ്പോള്‍ അഞ്ചു ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം. 

ഈയിനത്തില്‍ ഈടാക്കുന്ന നികുതി രാജ്യത്തിന്റെ പൊതു ഖജനാവിലേക്ക് നേരിട്ടെത്തും. ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വഴിയായിരിക്കും നികുതി ഈടാക്കുക. നികുതി ഒഴിവാക്കാന്‍, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ വഴിയല്ലാതെ നാട്ടിലേക്ക് പണമയയ്‌ക്കുന്ന വിദേശികള്‍ ആറുമാസത്തില്‍ കുറയാത്ത ജയില്‍ശിക്ഷയും പതിനായിരം ദിനാര്‍ വരെ പിഴയും അടയ്‌ക്കേണ്ടിവരും. കഴിഞ്ഞ അഞ്ചു വര്‍ഷം വിദേശികള്‍ സ്വന്തം നാട്ടിലേക്ക് അയച്ച ആകെത്തുക 19 ലക്ഷംകോടി ദിനാറാണ്. ഇത് രാജ്യത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റ് തുകയ്‌ക്ക് തുല്യമാണന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.