റമദാനുമുമ്പ് ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ധിപ്പിക്കുന്നുള്ള നീക്കത്തിനെതിരെയാണ് ഔകാഫ്-ഇസ്ലാമികകാര്യ വിഭാഗത്തിന്റെറയും മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ള മന്ത്രി മുഹമ്മദ് അല്‍ ജാബ്രി മുന്നറിയിപ്പ് നല്‍കി. കന്നുകാലികളെ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍, അവയ്ക്ക് വില വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. ഇത്തരത്തിലുള്ള കരാറുകളില്‍ ഒപ്പുവെയ്‌ക്കുന്ന കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വിലവര്‍ധിപ്പിക്കാനുള്ള രേഖകളില്‍ ഒപ്പുവച്ച കമ്പനികളെ ശിക്ഷിക്കും. 

ഭക്ഷ്യസുരക്ഷാ നയത്തില്‍ കൃത്രിമം കാണിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് കാര്‍ഷിക കാര്യ പൊതു അതോറിറ്റി മടിക്കില്ലെന്നും അല്‍ ജാബ്രി വ്യക്തമാക്കി. നിയമലംഘനം നടത്തിയതായി കണ്ടെത്തുന്ന കമ്പനികള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചുപിടിക്കുമെന്നും, ഇവര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ നിറുത്തലാക്കുകയും ചെയ്യും. വില വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് കമ്പനികള്‍ ഒപ്പുവച്ചു നല്‍കിയിരിക്കുന്ന രേഖകള്‍ അടുത്തിടെ പുറത്തായിരുന്നു. ഇവയുടെ സാധുത പൊതു അതോറിറ്റി പരിശോധിക്കും. പുറത്തായിരിക്കുന്ന രേഖകള്‍ യഥാര്‍ഥത്തില്‍ ഉള്ളതാണെങ്കില്‍, കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.