കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ നീക്കമുണ്ടന്ന് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ധനകാര്യ വകുപ്പ്. എന്നാല്‍, മന്ത്രാലയെത്ത തെറ്റിധരിപ്പിച്ച് ശമ്പളവും മറ്റ് ആനുകൂല്ല്യങ്ങളും കരസ്ഥമാക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയും കൈക്കെള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ ലക്ഷ്യമിടുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം പുനഃപരിശോധിക്കാനോ വെട്ടിക്കുറയ്‌ക്കാനോ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വക്താവ് ഖാലിദ് അല്‍ റുബൈന്‍ വ്യക്തമാക്കി. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ശമ്പളം എന്നത് പൂര്‍ണ്ണമായും ഒഴിവാക്കും. ഉയര്‍ന്ന വേതനം കൈപ്പറ്റുന്നവരുമായി ഇപ്പോള്‍ കുറഞ്ഞ വേതനം കൈപ്പറ്റുന്ന ഒരേ തസ്തികയിലുള്ളവരുടെ ശമ്പളം പുനക്രമീകരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം, മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ച് ശമ്പളവും മറ്റ് ആനുകൂല്ല്യങ്ങളും കരസ്ഥമാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പരിഷ്‌കരണ പദ്ധതിയില്‍ ശമ്പളം വെട്ടിക്കുറയ്‌ക്കുന്നത് ഉള്‍പ്പെടുന്നില്ല. അമിതമായ ചെലവുകളെ നിയന്ത്രിക്കുകയും പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.