കുവൈത്ത്: പൊതുമാപ്പിനിടെയിലും പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് 1300 ലേറെ നിയമലംഘകര്‍ പിടിയിലായി. 

രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലായി പെതു സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് 1337 പേര്‍ പിടിയിലായത്. ഈ മാസം നാല് മുതല്‍ പത്തുവരെ നടത്തിയ പരിശോധനയിലാണിത്. പൊതുസുരക്ഷാകാര്യ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ താറാഹിന്റെ മേല്‍നോട്ടത്തിലായിരുന്നു പെതുമാപ്പ് വേളയിലും, വിവിധ തരത്തിലുള്ള നിയമലംഘകര്‍ക്ക് വേണ്ടിയുള്ള പരിശോധനകള്‍. 

ഗൗരവമായ കുറ്റകൃത്യങ്ങള്‍, സിവില്‍, ഒളിച്ചോടല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന 247 പേരെ പിടികൂടിയിട്ടുണ്ട്. കൂടാതെ, തിരിച്ചറിയല്‍ രേഖകളില്ലാത്തവരായ 676 പേരും കസ്റ്റഡിയിലായി. കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന 31 വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് കേസുകളില്‍ 86 പേരെയും അടിപിടിക്കേസുകളില്‍ ഉള്‍പ്പെട്ട് 288 പേരെയും കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.