നെയ്മര്‍ 19-കാരനായ എംബാപ്പയെ ഭയപ്പെടുത്തി ടീമില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്

മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ ഉദിച്ചുയര്‍ന്ന താരം ആരാണ്, സംശയം ഒന്നുമില്ല കൈലിയാന്‍ എംബാപ്പ എന്ന ഫ്രഞ്ചുകാരന്‍ തന്നെ. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ ബ്രസീലിന്‍റെ നെയ്മര്‍ ജൂനിയറും ഫ്രഞ്ച് താരം കൈലിയാന്‍ എംബാപ്പയും സഹതാരങ്ങളാണ്. നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നാണ് പിഎസ്ജിയില്‍ എത്തിയതെങ്കില്‍ എംബാപ്പ മൊണോക്കോയില്‍ നിന്നാണ് പിഎസ്ജിയില്‍എത്തിയത്. 

നെയ്മര്‍ 19-കാരനായ എംബാപ്പയെ ഭയപ്പെടുത്തി ടീമില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. എംബാപ്പയോടുള്ള നെയ്മറിന്റെ സമീപനത്തില്‍ ഫ്രഞ്ച് താരത്തിന്‍റെ അച്ഛന്‍ നിരാശവാനായെന്നും ഒരു സ്പാനീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രസീല്‍ ടീമിലെയും സഹതാരം ഡാനി ആല്‍വസുമായി ചേര്‍ന്ന് ‘ടീനേജ് മ്യൂട്ടന്‍റ് നിന്‍ജ ടര്‍ട്ടില്‍സ്’ എന്ന ആനിമേഷന്‍ ചിത്രത്തിലെ ഡൊണാറ്റെല്ലോ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞ് എംബാപ്പയെ നെയ്മര്‍ പരിഹസിക്കാറുണ്ടത്രെ. തന്നെ ഇത്തരത്തില്‍ ആമകളുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ലെന്ന് എംബാപ്പ വ്യക്തമാക്കിയെങ്കിലും നെയ്മറും ആല്‍വസും പരിഹസിക്കുന്നത് അവസാനിപ്പിച്ചില്ല. 

സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ഈ പരിഹാസം തുടര്‍ന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എംബാപ്പയെ കുറിച്ച് ഡാല്‍വിസ് പോസ്റ്റിട്ടിരുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ആയിട്ട പോസ്റ്റില്‍ ഡൊണാറ്റെല്ലോ ഇത്രയ്ക്ക് ഫാസ്റ്റാണോ എന്നാണ് ആല്‍വസ് ചോദിക്കുന്നത്.