റിയാദ്: സൗദിയില്‍ തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളും ഭേതഗതി ചെയ്തു. നിയമലംഘനം കണ്ടെത്തിയാല്‍ പിഴ, സ്ഥാപനം അടച്ചു പൂട്ടല്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ശിക്ഷകള്‍. എഴുപതോളം നിയമലംഘനങ്ങളുടെയും അവയ്ക്കുള്ള ശിക്ഷകളുടെയും പുതിയ പട്ടിക സൗദി തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 

പല നിയമലംഘനങ്ങള്‍ക്കും പിഴസംഖ്യ വര്‍ധിപ്പിച്ചു. അറബി ഭാഷ ഉപയോഗിക്കേണ്ട മേഖലകളില്‍ ഉപയോഗിക്കാതിരുന്നാലും തൊഴിലാളികളുമായും അവരുടെ ജോലിയുമായും ബന്ധപ്പെട്ട രേഖകള്‍ സ്ഥാപനത്തിന്‍റെ ആസ്ഥാനത്ത് സൂക്ഷിക്കാതിരുന്നാളും അയ്യായിരം റിയാല്‍ പിഴ ചുമത്തും. തെറ്റായ വിവരം നല്‍കി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ ഇരുപത്തിഅയ്യായിരം റിയാല്‍ ആയിരിക്കും പിഴ. 

തൊഴില്‍ വിസ വില്‍ക്കുക, വില്‍ക്കാന്‍ സഹായിക്കുക എന്നീ കുറ്റങ്ങള്‍ക്ക് അമ്പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്നും പുതിയ നിയമം പറയുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനം ഒരു ദിവസം അടച്ചിടും. സ്വദേശികള്‍ ജോലി ചെയ്യുന്ന വ്യാജ രേഖയുണ്ടാക്കിയാല്‍ സ്ഥാപനം അഞ്ചു ദിവസത്തേക്ക് അടച്ചു പൂട്ടും. 

ലൈസന്‍സ് ഇല്ലാത്ത സൗദികളെ ജോലിക്ക് വെച്ചാല്‍ സ്ഥാപനം സ്ഥിരമായി അടച്ചു പൂട്ടേണ്ടി വരും. ലൈസന്‍സ് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുക, അനധികൃതമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്നീ നിയമലംഘനങ്ങളും സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണമാകുമെന്ന് മന്ത്രാലയം അറിയിച്ചു.