കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് വിധിക്കും
കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിക്കും. 1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിലാണ് ഇന്ന് കോടതി ശിക്ഷ വിധിക്കുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലുവിനെ പൊലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു. കേസിൽ ജാമ്യത്തിനായി ഇന്നുതന്നെ ലാലു അപേക്ഷ നൽകിയേക്കും.