ജയിലില്‍ വെച്ച് ശാരീരിക അസ്വസ്ഥ്യം; ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ലാലു പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ലാലു പ്രസാദ് യാദവിനെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(ആര്‍ഐഎംഎസ്) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഹൃദ്‌രോഗ വിഭാഗത്തിന് കീഴിലാണ് യാദവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസില്‍ അഞ്ച് വര്‍ഷത്തെയും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷത്തെയും മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷയും അനുഭവിച്ച് വരികയാണ് ലാലുപ്രസാദ് . കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ജാര്‍ഖണ്ഡിലെ ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 89.27 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.ഐ കോടതി വിധിച്ചിരുന്നു.
വിധിക്ക് പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 23 മുതലാണ് ലാലുവിനെ റാഞ്ചിയിലെ ബിര്‍സമുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെതിരെ ആറ് കേസുകളാണുള്ളത്.