വിദേശവനിതയുടെ കൊലപാതകം മുഖ്യപ്രതിയെ കോവളത്ത് തെളിവെടുപ്പിനെത്തിച്ചു

തിരുവനന്തപുരം: വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പിന് എത്തിച്ച മുഖ്യപ്രതി ഉമേഷിനെ കാണാൻ കൊല്ലപ്പെട്ട ലാത്വിന്‍ സ്വദേശിനിയുടെ ഭര്‍ത്താവ് ആൻഡ്രൂ എത്തി. വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടികൂടിയ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത് അറിഞ്ഞാണ് ആൻഡ്രൂ കോവളത്ത് നിന്നും കാൽനടയായി ഉമേഷിന്റെ വീടിനു സമീപവും മൃതദേഹം കണ്ടെത്തിയ പൂനംതിരുത്തിലും എത്തിയത്. നാടിനെ നടുക്കിയ കൊലപാതകത്തിൽ പിടിയിലായ ഉമേഷിനെ തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞു നാട്ടുകാരും തടിച്ചു കൂടി. 

വികരാധിതനയാണ് ആൻഡ്രൂ ജനകൂട്ടത്തിനിടയിൽ നിന്നത്. പ്രതിയെ ആൻഡ്രൂ അക്രമിക്കുമോയെന്ന് ഭയന്ന് പൊലീസ് സംഘം ഉമേഷിന്റെ വീട്ടിലേക്ക് കയറുന്ന ഇടവഴിയിൽ തന്നെ നിലയുറപ്പിച്ചിരുന്നു. രാവിലെ 11 മണിയോടെയാണ് ഉമേഷിനെ പനത്തുറയിലെ വീട്ടിൽ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ സുരേഷ്, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊണ്ട് വന്നത്. പ്രതിയെ കൊണ്ട് വരുന്നത് അറിഞ്ഞു നാട്ടുകാരും മാധ്യമങ്ങളും നേരത്തെ തന്നെ തടിച്ചുകൂടിയിരുന്നു. 

ഒന്നര മണിക്കൂറോളം വീടിന്നുള്ളിൽ ഫോൻസിക്ക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് തെളിവെടുപ്പ് നടത്തി. തിരികെ പുറത്തിറക്കിയ ഉമേഷ് താൻ ഒന്നും ചെയ്തിട്ടില്ല എന്ന് കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. ശേഷം പൂനംതുരുത്തിൽ എത്തിച്ച ഉമേഷിനെ വിദേശ വനിതയുടെ മൃതദേഹം അണ്ടെത്തി കണ്ടൽ കാടുകൾക്ക് അകത്തേക്ക് കൊണ്ട് പോയും തെളിവെടുപ്പ് നടന്നു. സമീപത്തെ ആറിൽ ഈ സമയം തെളിവുകൾക്കായി തിരച്ചിലും നടന്നു. 

ഈ സമയവും സ്ഥലത്തെത്തിയ ആൻഡ്രൂ ഏറെ നേരം അവിടെ പൊലീസിന്റെ നീക്കങ്ങൾ നോക്കി നിന്നു. കൂടാതെ കണ്ട്രോൾ റൂം എ.സി സുരേഷിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതിയെ തിരികെ കൊണ്ട് പോയി ഏറെ നേരം കഴിഞ്ഞാണ് ആൻഡ്രൂ പുറത്തേക്ക് വന്നത്. ആരോടും ഒന്നും മിണ്ടാതെ കടത്തിൽ കയറി ആൻഡ്രൂ പനതുറയിലേക്ക് പോയി. ഉച്ചയ്ക്ക് ശേഷം അടുത്ത പ്രതിയായ ഉദയൻ തെളിവെടുപ്പിന് കൊണ്ടു വരുമെന്നാണ് പൊലീസ് പറയുന്നത്.